തന്നില്‍ അര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നും നിറവേറ്റിയിരുന്ന ആ മഹാ ഇടയന്‍ യാത്ര ആയിരിക്കുന്നു. ഒന്‍പത് ദിവസം നീളുന്ന ഔദ്യോഗിക ദുഖാചരണത്തോടൊപ്പം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മാര്‍പാപ്പയ്ക്ക് അന്തിമോചാരം അര്‍പ്പിക്കാനുള്ള അവസരവും ഉണ്ടാകും. ആറ് ദിവസത്തിനകമാകും സംസ്‌കാര കര്‍മ്മകള്‍ നടക്കുക. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പരമ്പരാഗത അന്ത്യ കര്‍മ്മകള്‍ക്ക് ശേഷം സാന്താമരിയ മഗ്ഗോയിരിലെ പള്ളിയില്‍ ഭൗതിക ശരീരം സംസ്‌കരിക്കുക.
ആഗോള കത്തോലിക്ക സമൂഹത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ സമയം പതിനൊന്ന് മണിയോടെയാണ് പോപ്പ് വിടവാങ്ങിയത്. ന്യൂമോണിയയും വൃക്ക രോഗവും മൂലം രണ്ട് മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. പോപ്പിന്റെ വിയോഗത്തില്‍ ലോകമെമ്പാടും വിവിധ ചടങ്ങുകള്‍ നടക്കും.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കോണ്‍ക്ലേവിന് തുടക്കമാകും. 80 വയസില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് പുതിയ പോപ്പിന് വേണ്ടി വോട്ട് ചെയ്യാം. സിസ്‌റ്റൈന്‍ പള്ളിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് പുക വരുന്നതാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്നതിന്റെ സൂചന. പിന്നീട് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യും. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ മട്ടുപ്പാവില്‍ നിന്ന് അദ്ദേഹത്തിന്റെ പേരും പ്രഖ്യാപിക്കും. ഇതോടെ കത്തോലിക്ക സഭയുടെ പുതുചരിത്രത്തിന് തുടക്കമാകും.
വത്തിക്കാന്‍ ചേമ്പര്‍ലെയിന്‍ ആയി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ കെവിന്‍ ഫരെല്‍ ആണ് പോപ്പിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് തവണ അദ്ദേഹത്തിന്റെ പേര് ഉച്ചരിച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസ് അടച്ചു. അദ്ദേഹം താമസിച്ചിരുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റും അടച്ചു. അധികാരമുദ്ര ആയിരുന്ന പോപ്പിന്റെ മോതിരം ഊരി ചുറ്റിക കൊണ്ട് അടിച്ച് നശിപ്പിച്ചു. പിന്നീട് ഭൗതിക ദേഹത്തില്‍ ചുവന്ന അങ്കവസ്ത്രം ധരിപ്പിച്ചു. തലയില്‍ കിരീടവും വച്ചു. പിന്നീട് സെന്റ് പീറ്റേഴ്സ് ബസലിക്കയിലെത്തിച്ച മൃതദേഹം മൂന്ന് ദിവസം ഇവിടെ പൊതുദര്‍ശനത്തിനായി സൂക്ഷിക്കും.
പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ
മാര്‍പാപ്പയുടെ മരണശേഷം 15-20 ദിവസത്തിനുള്ളില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്നു. 252 കര്‍ദിനാള്‍മാര്‍ ഉള്ളതില്‍ എണ്‍പത് വയസിന് മുകളിലുള്ള 138 പേര്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണ്. ഇവര്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടി വോട്ട് ചെയ്യും. ഒരു കുര്‍ബാനയോട് കൂടിയാണ് കോണ്‍ക്ലേവിന് തുടക്കമാകുന്നത്. തുടര്‍ന്ന് കര്‍ദിനാള്‍മാര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് കൊണ്ട് രഹസ്യമായി വോട്ട് ചെയ്യും. 80 വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ ഈ രഹസ്യ നടപടികള്‍ക്കായി വത്തിക്കാനില്‍ ഒത്തുകൂടുന്നു. സിസ്റ്റീന്‍ ചാപ്പലില്‍ ചേരുകയും പുറംലോകവുമായി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ഈ കാലയളവില്‍ അവര്‍ക്ക് മാധ്യമങ്ങളുമായോ ഫോണുകളുമായോ ബന്ധമുണ്ടാകില്ല.
ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ അവര്‍ നിരവധി റൗണ്ടുകളില്‍ വോട്ട് ചെയ്യുന്നു. ഓരോ വോട്ടിനും ശേഷം ബാലറ്റുകള്‍ കത്തിക്കുന്നു. കറുത്ത പുക തീരുമാനമെടുത്തിട്ടില്ലെന്നും വെളുത്ത പുക പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്നും സൂചിപ്പിക്കുന്നു.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തതിന് ശേഷം തന്റെ പങ്ക് അംഗീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ഔദ്യോഗികമായി ചോദിക്കുന്നു. അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ മുന്‍കാല വിശുദ്ധന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പേപ്പല്‍ നാമം തിരഞ്ഞെടുക്കണം. തുടര്‍ന്ന് സീനിയര്‍ കര്‍ദ്ദിനാള്‍ ഡീക്കണ്‍ ലാറ്റിനില്‍ ''ഹാബെമസ് പാപ്പം'' (നമുക്ക് ഒരു മാര്‍പാപ്പയുണ്ട് എന്ന് അര്‍ത്ഥം) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് പ്രഖ്യാപിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും മാര്‍പാപ്പ എന്ന നിലയില്‍ അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.
പോപ്പ് ഫ്രാന്‍സിസിന്റെ അന്ത്യ സന്ദേശം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ കൂടി അന്ത്യമാണ്. എന്നാല്‍ അനുകമ്പയുടെയും സമാധാനത്തിന്റെയും കരുണയുടെയും ആ പാരമ്പര്യം ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്ക വിശ്വാസികളെയും പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും. വിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ ബന്ധം വെളിപ്പെടുത്തുന്നതാണ് സാന്താമരിയ മഗ്ഗോയ്‌റിലെ അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലം.
ആരാകും അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടരാനെത്തുന്നതെന്നറിയാന്‍ കോണ്‍ക്ലേവ് തുടങ്ങുന്നതോടെ ലോകം കാത്തിരിപ്പ് ആരംഭിക്കും. ലോകമെമ്പാടുമുള്ള 130 കോടി കത്തോലിക്കാ വിശ്വാസികളെ നയിക്കുക എന്ന ഉത്തരവാദിത്തവും വെല്ലുവിളിയും ആരാകും ഏറ്റെടുക്കുക എന്നതും നിര്‍ണായകമാണ്.
ലോകമെമ്പാടുമുള്ള 140 കോടിയോളം കത്തോലിക്ക വിശ്വാസികളുടെ പരമാധ്യക്ഷനാണ് മാര്‍പാപ്പ. മാര്‍പാപ്പയുടെ നിര്യാണം സ്ഥിരീകരിക്കുന്നത് മുതല്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്.
മാര്‍പാപ്പയുടെ മരണശേഷം വത്തിക്കാന്‍ ഇന്റര്‍റെഗ്‌നം (interregnum) കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മാര്‍പാപ്പയുടെ മരണത്തിനും പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനും ഇടയിലുള്ള സമയമാണിത്. കാമര്‍ലെന്‍ഗോ (വത്തിക്കാന്‍ സ്വത്തിന്റെയും വരുമാനത്തിന്റെയും ഭരണാധികാരി) ആണ് ആദ്യം മരണവിവരം സ്ഥിരീകരിക്കുന്നത്. മാര്‍പാപ്പയുടെ ജ്ഞാനസ്‌നാന നാമം മൂന്ന് തവണ വിളിച്ചാണ് കാമര്‍ലെന്‍ഗോ ഇത് ചെയ്യുന്നത്. പ്രതികരണമൊന്നുമില്ലെങ്കില്‍ മാര്‍പാപ്പ മരിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. തുടര്‍ന്ന് വത്തിക്കാന്‍ ഔദ്യോഗിക ചാനലുകളിലൂടെ മാര്‍പാപ്പയുടെ മരണം ലോകത്തെ അറിയിക്കുന്നു.
കവര്‍ച്ച തടയുന്നതിനായാണ് കാമര്‍ലെന്‍ഗോ മാര്‍പാപ്പയുടെ അപ്പാര്‍ട്ട്‌മെന്റ് പൂട്ടുന്നത്. തുടര്‍ന്ന് ഫിഷര്‍മാന്‍സ് റിംഗും മാര്‍പാപ്പയുടെ മുദ്രയും നശിപ്പിക്കാനുള്ള നടപടികള്‍ കാമര്‍ലെന്‍ഗോ സ്വീകരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനത്തെ സൂചിപ്പിക്കാനാണ്.
മാര്‍പാപ്പയുടെ മരണശേഷം 4-6 ദിവസത്തിനുള്ളില്‍ സംസ്‌കാരം നടത്തണമെന്നാണ് യൂണിവേഴ്‌സി ഡൊമിനിസി ഗ്രെഗിസ് ഭരണഘടനയില്‍ പറയുന്നത്. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം മറ്റെവിടെയെങ്കിലും സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സംസ്‌കാരം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്