തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത് എസ്എൻസി ലാവലിൻ കേസിൽ സാക്ഷിയെന്ന നിലയിൽ.
മുഖ്യമന്ത്രിയുടെ മകന് ഇ ഡി നോട്ടീസ് അയച്ചത് ലൈഫ് മിഷൻ കേസിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
ക്രൈം നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020ലായിരുന്നു ഇ ഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് 2023ലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിവേകിന് സമൻസ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അൻപതാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലായിരുന്നു ഇത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ലാവ്‌ലിൻ കേസിൽ സിബിഐ അന്വേഷണം നടന്ന 2006ലായിരുന്നു ക്രൈം നന്ദകുമാർ ഇ ഡിക്ക് പരാതി നൽകിയത്. വിദേശത്ത് വലിയ രീതിയിൽ കള്ളപ്പണ ഇടപാട് നടന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ ആ ഘട്ടത്തിൽ ഇ ഡി ക്രൈം നന്ദകുമാറിന്റെ പരാതിയിൽ ഇടപെട്ടില്ല. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇ ഡി വിഷയത്തിൽ ഇടപെടുകയും 2020ൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ക്രൈ നന്ദകുമാറിന്റെ മൊഴിയെടുത്തു. 2022 ൽ എസ്എൻസി ലാവലിൻ കമ്പനിയുടെ ഫിനാൻസ് അടക്കമുള്ള മേഖലകളിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇ ഡി നോട്ടീസ് നൽകി. എന്നാൽ ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല.
ഇതിന് ശേഷം കേസിൽ വലിയ ചലനങ്ങൾ ഉണ്ടായില്ല. 2023 ൽ ഇ ഡി വീണ്ടും അന്വേഷണം കടുപ്പിച്ചു. ലാവലിൻ കമ്പനിയുടെ പശ്ചിമേഷ്യയുടെ ചുമതലയുണ്ടായിരുന്ന മലയാളികൂടിയായ ദിലീപ് രാഹുലനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിന് പണം നൽകിയെന്ന ചില മൊഴികൾ ഇ ഡിക്ക് ലഭിച്ചത്. ഇതോടെയാണ് വിവേകിന് ഇ ഡി സമൻസ് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്