തിരുവനന്തപുരം: ഉത്തർപ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത് സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. വെള്ളിയാഴ്ച ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് സുഖമായിരിക്കുന്നു.
കൃത്യമായ ഇടപെടലുകളിലൂടെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചെടുത്ത ഹൃദ്യം ടീമിനേയും ചികിത്സ നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
യുപി ധനൗറ സ്വദേശിയും പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും രണ്ട് വർഷം മുമ്പാണ് കോട്ടൂർ ആരോഗ്യകേന്ദ്രത്തിന് സമീപം താമസമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസം നിലയ്ക്കാറായ കൈക്കുഞ്ഞ് രാംരാജുമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ശിശുപാൽ എത്തിയത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു. തുടർന്ന് കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് അതിവേഗം ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന 'ട്രൈകസ്പിഡ് അട്രേസിയ' എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടർന്ന് ആരോഗ്യ വകുപ്പ് വേഗത്തിൽ ഇടപെടുകയും കോഴിക്കോടുള്ള ഹൃദ്യം എംപാനൽഡ് ആശുപത്രിയിൽ വെള്ളിയാഴ്ച സൗജന്യമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
കേരളത്തിനും ഇവിടുത്തെ ആരോഗ്യപ്രവർത്തകർക്കും രുചിയും ശിശുപാലും നന്ദി പറഞ്ഞു. 'കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. അവിടെ ഇത്തരം സംവിധാനങ്ങളൊന്നും പാവങ്ങൾക്കൊപ്പം നൽകാറില്ല. ആർക്കും ഇതേക്കുറിച്ചൊന്നും അറിയുക പോലുമില്ല' എന്നാണ് അവർ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്