തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ യാതൊരുവിധ ഭരണപ്രതിസന്ധിയുമില്ലെന്ന് മേയർ വി. വി. രാജേഷ്. കോർപ്പറേഷന്റെ ഭരണചക്രം കൃത്യമായി തിരിയുന്നത് കൊണ്ട് തന്നെയാണ് പാളയം മേഖലയിലടക്കം വർഷങ്ങളായി നിലനിന്നിരുന്ന ഗുണ്ടാപ്പിരിവുകൾ പൂർണ്ണമായി അവസാനിപ്പിക്കാൻ സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കോർപ്പറേഷൻ പരിധിയിലുള്ള ഭൂമികളിൽ കഴിഞ്ഞ 45 വർഷമായി സി.പി.ഐ.എം നടത്തിവന്ന വൻ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നിലവിലെ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ടെന്നും വി. വി. രാജേഷ് വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷത്തെ ഭരണകാലയളവിൽ 10 അവിശ്വാസ പ്രമേയങ്ങൾ വരെ പ്രതീക്ഷിച്ചും കണ്ടും തന്നെയാണ് തങ്ങൾ അധികാരം ഏറ്റെടുത്തതെന്ന് മേയർ ഓർമ്മിപ്പിച്ചു. അതിനാൽ പ്രതിപക്ഷം അവിശ്വാസപ്രമേയം എന്ന് ഇടയ്ക്കിടയ്ക്ക് വെറുതെ പറയാതെ, ധൈര്യമുണ്ടെങ്കിൽ അത് കൗൺസിലിൽ അവതരിപ്പിച്ച് കാണിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ജനാധിപത്യപരമായ രീതിയിലുള്ള പ്രതിഷേധങ്ങളെ മനസ്സിലാക്കാൻ സാധിക്കും, എന്നാൽ കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ അരങ്ങേറിയത് അതല്ല. യു.ഡി.എഫ് - എൽ.ഡി.എഫ് കൗൺസിലർമാർ ചേർന്നുള്ള ആസൂത്രിത അതിക്രമമാണ് കോർപ്പറേഷനിൽ നടന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മേയർ വ്യക്തമാക്കി.
കോർപ്പറേഷന്റേത് ദുർഭരണമാണെന്ന നെടുമങ്ങാട് എം.എൽ.എ ജി. ആർ. അനിലിന്റെ പ്രസ്താവനയ്ക്കും വി. വി. രാജേഷ് കൃത്യമായ മറുപടി നൽകി. സംസ്ഥാനത്ത് മുൻപ് നടന്ന ദുർഭരണത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് ജി. ആർ. അനിൽ എന്നും, അതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നൽകിയ ജനവിധിയെന്നും രാജേഷ് പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ അനാവശ്യ വിവാദങ്ങൾക്കും അതിക്രമങ്ങൾക്കും വഴങ്ങില്ലെന്നും വികസന പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ മുന്നോട്ട് പോകുമെന്നും മേയർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
