തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് സമാപനം കുറിക്കും. പകല്‍ 12:30ന് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിലെ ശ്രീമൂലസ്ഥാനത്ത് എത്തി ഉപചാരം ചൊല്ലിപ്പിരിയുന്നതോടെയാണ് പൂരം ഔദ്യോഗികമായി അവസാനിക്കുന്നത്.
രാവിലെ എട്ടോടെയാണ് 15 ആനകളുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ മണികണ്ഠനാല്‍ പന്തലില്‍നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍നിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തിയത്. ഉപചാരം ചൊല്ലലിന് ശേഷം “ഇനി അടുത്ത പൂരത്തിന് കാണാം” എന്ന പ്രഖ്യാപനത്തോടെ ജനാവലി പിരിയും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പൂരം തീയതിയും പ്രഖ്യാപിക്കും. അടുത്ത തൃശൂര്‍ പൂരം ഏപ്രില്‍ 16നാണ് നടക്കുക.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍ 16 പേരുടെ ജീവന്‍ നഷ്ടമായ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കി. അതിനാല്‍ ഉപചാരം ചൊല്ലലിന് ശേഷമുള്ള വെടിക്കെട്ടും ഉണ്ടായിരിക്കില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കത്തോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിക്കും.
വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും പൂരത്തിന്റെ ഭംഗിക്കും ആവേശത്തിനും കുറവുണ്ടായില്ല. പുലര്‍ച്ചെയുണ്ടാകേണ്ടിയിരുന്ന വെടിക്കെട്ടിന് പകരമായി ആചാരപരമായി കതിനകള്‍ പൊട്ടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. വടക്കുന്നാഥനില്‍ നേമവെടി പൊട്ടിച്ചതിന് പിന്നാലെ പാറമേക്കാവ് വിഭാഗം മൂന്നു കതിനകളും തിരുവമ്പാടി വിഭാഗം ഒരു കതിനയും പൊട്ടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
