കോട്ടയം : കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട് ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മാർത്തോമാ സഭ കോട്ടയം കൊച്ചി ഭദ്രാസനം. മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ പള്ളിയിൽ നടന്ന കോട്ടയം - കൊച്ചി ഭദ്രാസന അസംബ്ലിയിൽ പാസ്സാക്കിയ അടിയന്തിരപ്രമേയത്തിലൂടെയാണ് ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ലഹരിവിപത്ത് നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രായോഗിക നടപടികളെ പൂർണ്ണമായും പിന്തുണച്ചുകൊണ്ട് അസംബ്ലി അംഗം ജോജി മാത്യു പുന്നവേലി അവതരിപ്പിച്ച പ്രമേയത്തിൽ വീര്യം കുറഞ്ഞ മദ്യവില്പനയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭദ്രാസന അധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമൊത്തിയോസ് എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ നടന്ന അസംബ്ലി യോഗത്തിൽ ആരാധനയ്ക്കും ധ്യാനപ്രസംഗത്തിനും ശേഷം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ച ജസ്റ്റിസ് കെ. റ്റി. തോമസിനെ ഉൾപ്പെടെ അനുമോദിക്കുന്ന ചടങ്ങ് നടന്നു. റൈറ്റ് റവ. തോമസ് മാർ തിമൊത്തിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷപ്രസംഗത്തിൽ ഭദ്രാസന പ്രവർത്തനങ്ങളെ കുറിച്ചു സവിസ്തരം പ്രസ്താവിച്ചു.
ഭദ്രാസനത്തിന്റെയും സ്ഥാപനങ്ങളുടെയും വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും ഭദ്രാസന സെക്രട്ടറി റവ. അലക്‌സ് എബ്രഹാം അവതരിപ്പിച്ചു. ബഡ്ജറ്റിൽ കവിഞ്ഞും ബഡ്ജറ്റിൽ ഇല്ലാതെയും ചെലവായ തുകകൾക്ക് അസംബ്ലി അംഗീകാരം നൽകി. ചോദ്യോത്തരങ്ങൾക്കും ചർച്ചകൾക്കും ശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കും അസംബ്ലി പാസ്സാക്കി. ബഡ്ജറ്റ് ട്രഷറർ നോബിൾ തോമസ് അവതരിപ്പിക്കുകയും അസംബ്ലി യോഗം പാസ്സാക്കുകയും ചെയ്തു.
പുതിയ വർഷത്തെ എക്‌സ്റ്റേണൽ ഓഡിറ്റേഴ്‌സ് നിയമനത്തിന് ഭദ്രാസന അസംബ്ലി അനുമതി നൽകി. തുടർന്ന് ഡയോസിഷൻ എജൻസി ഫോർ റീഹാബിലിറ്റേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും നടന്നു. പിന്നീട് ഔദ്യോഗിക ചുമതലക്കാരുടെയും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെയും തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടന്നു. ഭദ്രാസന സെക്രട്ടറിയായി റവ. പി. ജെ. ജോണും, ഖജാൻജിയായി കുര്യൻ വി. മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗ ഭദ്രാസന കൗൺസിലിനെയും തെരഞ്ഞെടുത്തതായി വരണാധികാരി വെരി. റവ. ഡോ. സാംസൺ എം. ജേക്കബ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
