തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലിന് പ്രോത്സാഹന ബോണസ് നൽകി വരുന്നത് അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം നെൽക്കർഷകരോടുള്ള അവഹേളനവും വെല്ലുവിളിയും ആണെന്നും ഈ നിർദ്ദേശം സംസ്ഥാന സർക്കാർ നടപ്പാക്കില്ലെന്നും ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പ്രസ്താവിച്ചു. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ റേഷൻ ഗുണഭോക്താക്കൾക്ക് നൽകിവരുന്നതാണ് നെല്ല് സംഭരണ പദ്ധതി . നെല്ലിൻ്റെ താങ്ങുവില (MSP) നിശ്ചയിച്ച് നൽകേണ്ടത് ഈ പദ്ധതി പ്രകാരം കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവില അപര്യാപ്തമാണെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കർഷകരും നിരന്തരം ആവശ്യപ്പെട്ടു പോന്നിട്ടുണ്ട്. ഉല്പാദന ചിലവിന്റെ ഒന്നര മടണ്ടെങ്കിലും എം.എസ് പി നൽകണമെന്ന സ്വാമിനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ടും രാജ്യത്ത് പ്രാവർത്തികമായിട്ടില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം സംസ്ഥാന പ്രോത്സാഹന ബോണസ് കൂടി നൽകി കർഷകരെ സഹായിക്കുന്ന നിലപാട് എടുത്തത്.
2025- 26 ഒന്നാം വിള മുതൽ പ്രോത്സാഹന ബോണസ് വീണ്ടും വർദ്ധിപ്പിച്ച് കേരള സർക്കാർ സംഭരണ വില 30 രൂപയാക്കി ഉയർത്തി. നിലവിൽ എം എസ് പി 23.69 രൂപയും പ്രോത്സാഹന ബോണസ് 6.31 രൂപയും ആണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2021- 22 643.63 കോടിയും 2022- 23 ൽ 570.32 കോടിയും 2023 -24 ൽ 356.31 കോടിയും 2024 -25 ൽ 301.82 കോടിയു മടക്കം 1872.08 കോടി രൂപ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 2025- 26 ഒന്നാം വിളയുടെ സംഭരണ വില വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുകൂടി പൂർത്തിയാകുമ്പോൾ ഈ തുക 1935.18 കോടി രൂപയാകും.
സംസ്ഥാനത്ത് ഒരു ഘട്ടത്തിൽ ലാഭകരമല്ലാത്തതിനാൽ നെൽകൃഷി വ്യാപകമായി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിരുന്നു.എൽഡിഎഫ് സർക്കാരിന്റെ ഭാവനാപൂർണ്ണമായ ഇടപെടലിലൂടെയാണ് കർഷകര സഹായിക്കാനും നെൽകൃഷിയിലേക്ക് പുനരാനയിക്കാനും തണ്ണീർത്തടങ്ങളും വയലുകളും സംരക്ഷിക്കാനും ഉള്ള നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഫലമായി കൃഷിഭൂമിയുടെ വിസ്തൃതി വർദ്ധിക്കുകയും കാർഷികഉൽപാദനം വർദ്ധിക്കുകയും ചെയ്തു.
ഈ വിധത്തിൽ കൃഷിയെയും കർഷകനെയും സഹായിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുമ്പോൾ കർഷക ദ്രോഹപരമായ സമീപനം ആണ് കേന്ദ്രസർക്കാർ നിരന്തരം സ്വീകരിച്ചു പോരുന്നത്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ നിർദേശം.
കേരളത്തിലെ ബിജെപി നേതൃത്വത്തിന് കേന്ദ്രസർക്കാരിൻ്റെ ഈ നിർദ്ദേശത്തെ സംബന്ധിച്ച് എന്തു പറയാനുണ്ട് എന്ന് കേൾക്കാൻ മലയാളികൾക്ക് താല്പര്യമുണ്ട് എന്നും ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
