തിരുവനന്തപുരം: കേരളത്തിലെ മഹാവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിപദത്തിന് കോൺഗ്രസിനകത്ത് ശക്തമായ ചരടുവലികൾ ആരംഭിച്ചതായി റിപ്പോർട്ട്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ ആവശ്യം.
അതേസമയം ഘടകകക്ഷികളെ ഒപ്പം കൂട്ടിയുള്ള നീക്കങ്ങളുമായി വി.ഡി. സതീശൻ മുന്നേറുകയാണ്. കൂടുതൽ പാർലമെന്ററി നേതാക്കളുടെ പിന്തുണ എന്ന പാരമ്പര്യ മാനദണ്ഡം പരിഗണിക്കണമെന്നാണ് കെ.സി. വേണുഗോപാൽ അനുകൂലികളുടെ നിലപാട്. നിലവിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനാണെന്ന സൂചനയും ഉയരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചതായി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് സംസ്ഥാനത്തെത്തും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കും.
ഡൽഹിയിൽ വെച്ചാകും അന്തിമ തീരുമാനം കൈക്കൊള്ളുക. പാർലമെന്ററി പാർട്ടി യോഗം രണ്ട് ദിവസത്തിനുള്ളിൽ നടക്കും. എഐസിസി നിരീക്ഷകരെയും ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി നിരീക്ഷകർ നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ നിലപാട് തേടും.
സംസ്ഥാനത്ത് യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.ഡി. സതീശന് മുൻതൂക്കം ഉണ്ടെങ്കിലും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും മുഖ്യമന്ത്രിപദത്തിന് സാധ്യതാപട്ടികയിൽ തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
