തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന അനുകൂല നിലപാടിലാണ് സർക്കാർ നിയോഗിച്ച ഉപസമിതി. പദ്ധതിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും.
പാതയുടെ ഭൂരിഭാഗവും എലിവേറ്റഡ് സംവിധാനത്തിലും തുരങ്കപാതയായും നിർമിക്കുന്നത് പ്രായോഗികവും ഗുണകരവുമാണെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. ഇ. ശ്രീധരൻ സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നതാണെന്നും സമിതി വിലയിരുത്തിയതായി വിവരമുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച പദ്ധതിപ്രസ്താവം പഠിക്കാനായി ഗതാഗത സെക്രട്ടറി ടി.വി. അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ നാലംഗ ഉപസമിതിയെയാണ് സർക്കാർ നിയോഗിച്ചത്. സമിതി ഇതുവരെ അഞ്ച് തവണ യോഗം ചേർന്നിട്ടുണ്ട്.
ഇന്ററിം റിപ്പോർട്ടിൽ പദ്ധതിയുടെ ചെലവ്, സാങ്കേതിക വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് ഉപസമിതി ഉന്നയിച്ച സംശയങ്ങൾക്ക് ഇ. ശ്രീധരൻ നിയോഗിച്ച ഉദ്യോഗസ്ഥർ വിശദീകരണം നൽകിയിട്ടുണ്ട്. ഈ വിശദീകരണങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നതുപോലുള്ള വ്യാപക പ്രതിഷേധം ഈ പദ്ധതിക്കെതിരെ ഉണ്ടാകില്ലെന്നാണ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. കേരളത്തിന് അനുയോജ്യമായ മികച്ച റെയിൽ പദ്ധതികളിലൊന്നാകാൻ ഇതിന് സാധ്യതയുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പദ്ധതി പ്രകാരം പൂജപ്പുര മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വരെ ഏകദേശം 20 കിലോമീറ്റർ തുരങ്കപാതയായിരിക്കും. നെടുമ്പാശ്ശേരി വിമാനത്താവള ഭാഗത്ത് ആദ്യം എലിവേറ്റഡ് പാത നിർദേശിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അവിടെയും തുരങ്കപാത പരിഗണിക്കണമെന്നാണ് ഉപസമിതിയുടെ ശുപാർശ.
മെയ് 29-ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് ഇ. ശ്രീധരൻ പദ്ധതി സമർപ്പിച്ചത്. തുടർന്ന് സർക്കാർ പഠനത്തിനായി ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.
ജനുവരിയിൽ അവതരിപ്പിച്ച പദ്ധതിപ്രകാരം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏകദേശം 430 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ പാതയാണ് നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 14 സ്റ്റേഷനുകളും പിന്നീട് 22 സ്റ്റേഷനുകളായി വികസിപ്പിക്കാനുമാണ് നിർദേശം. പാതയുടെ 70 ശതമാനവും എലിവേറ്റഡായും 20 ശതമാനവും തുരങ്കമായും നിർമിക്കാനാണ് പദ്ധതി. നാല് ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ഒരേസമയം നിർമാണം ആരംഭിച്ചാൽ അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് ഇ. ശ്രീധരന്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
