കൊച്ചി: യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുപക്ഷവും പ്രശ്നം ഒത്തുതീർപ്പാക്കിയതായി നടി സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നടിയുടെ നിലപാട് തേടിയത്. ഇതിനിടെ നടിയെ അപമാനിച്ച പരാമർശങ്ങളിൽ ബോബി ചെമ്മണ്ണൂർ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ പ്രശ്നം ഒത്തുതീർന്നതായി നടി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മാപ്പുപറച്ചിൽ. തന്റെ പരാമർശങ്ങൾ നടിക്കും കുടുംബത്തിനും വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസ്സിലായെന്നും അതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ വാക്കുകൾക്ക് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ആരെയും വേദനിപ്പിക്കുകയെന്നത് ലക്ഷ്യമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബോബിയുടെ ഖേദപ്രകടനം സ്വീകരിക്കുന്നതായി നടിയും പിന്നീട് പ്രതികരിച്ചു. മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും ബോബി ചെമ്മണ്ണൂരിന്റെ പരസ്യ മാപ്പുപറച്ചിൽ അഭിനന്ദനാർഹമാണെന്നും നടി വ്യക്തമാക്കി.
ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർഥ പ്രയോഗങ്ങൾ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടി ആദ്യം രംഗത്തെത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ പേരിനെ മനഃപൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നടി പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ വയനാട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
