തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന ഖാദര്‍ കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ അധ്യാപക-അനധ്യാപക സംഘടനകളില്‍ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടി. സ്‌കൂള്‍ ഘടനയിലും അധ്യാപകരുടെ യോഗ്യതകളിലും വലിയ മാറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.
കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2030 മുതല്‍ അധ്യാപക നിയമനങ്ങള്‍ക്ക് പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. എല്‍.പി അധ്യാപകര്‍ക്ക് ബിരുദവും ബി.എഡും നിര്‍ബന്ധമാക്കുമ്പോള്‍, പ്രൈമറി തസ്തികകള്‍ വിഷയാധിഷ്ഠിതമാക്കുകയും ബിരുദം നിര്‍ബന്ധമാക്കുകയും ചെയ്യും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദം നിര്‍ബന്ധമായിരിക്കും. എന്നാല്‍ നിലവിലുള്ള അധ്യാപകരെ ഈ മാറ്റങ്ങളില്‍ നിന്നും സംരക്ഷിക്കും.
വിദ്യാഭ്യാസ മേഖലയിലെ ഏറെക്കാലമായുള്ള പരാതികള്‍ക്ക് പരിഹാരമായി എല്ലാ സെക്കന്‍ഡറി സ്‌കൂളുകളിലും ഒരു ലൈബ്രേറിയനെയും, മുഴുവന്‍ സ്‌കൂളുകളിലും കുറഞ്ഞത് ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപകനെയും നിയമിക്കാന്‍ നിര്‍ദേശമുണ്ട്. നിലവിലുള്ള വര്‍ക്ക് എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരെ നൈപുണി കേന്ദ്രങ്ങളിലേക്ക് മാറ്റും.
സ്‌കൂളുകളുടെ പൊതുവായ മേധാവി പ്രിന്‍സിപ്പല്‍ ആയിരിക്കും. അതേസമയം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍.പി, പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരെ 'ഹെഡ് ടീച്ചര്‍' എന്ന് നാമകരണം ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
2030-ഓടെ സ്‌കൂളുകളില്‍ ആറു വിഭാഗം അധ്യാപകരുണ്ടാകും. എട്ടുവര്‍ഷം സര്‍വീസുള്ള സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഗ്രേഡ് ഒന്നിലുള്ളവര്‍ക്ക് ഗസറ്റഡ് പദവി ലഭിക്കും. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍, അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ പ്രൈമറി അധ്യാപകര്‍, ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ ലോവര്‍ പ്രൈമറി അധ്യാപകര്‍, പ്രീപ്രൈമറി അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവരാണ് മറ്റു വിഭാഗങ്ങള്‍. ഒന്നുമുതല്‍ 12 വരെയുള്ള ഘടനയെ പ്രീപ്രൈമറി, ലോവര്‍ പ്രൈമറി, പ്രൈമറി, ലോവര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി എന്നിങ്ങനെ അഞ്ച് തലങ്ങളായി തരംതിരിച്ചാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
