മലപ്പുറം: സ്ത്രീകൾ പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കപ്പെടരുതെന്ന തന്റെ വിവാദ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
ആരുടെയും ഇഷ്ടാനുസരണമല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നതെന്നും, സമസ്ത മുന്നോട്ടുവെച്ചിട്ടുള്ള ഏത് കാര്യവും വ്യക്തമായി ആലോചിച്ച് പരിശോധിച്ച ശേഷം മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സമസ്ത പണ്ഡിതന്മാർക്ക് മുൻപ് പറഞ്ഞ കാര്യം തിരുത്തേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരൂരങ്ങാടിയിൽ നടന്ന സമസ്ത സെന്റിനറി സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ പരിപാടിയിലാണ് കാന്തപുരത്തിന്റെ ഈ പ്രതികരണം. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാന്തപുരത്തെ സന്ദർശിക്കാനെത്തുന്ന പശ്ചാത്തലത്തിലാണ് ഈ നിലപാട് ആവർത്തനം.
മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യനീതിയാണെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയ മലേഷ്യൻ പ്രധാനമന്ത്രി, കാന്തപുരത്തിന്റെ പരാമർശത്തെ തള്ളിയിരുന്നു. പ്രവാചകനിലും ഖുർആനിലും വലിയ സംഭാവനകൾ നൽകിയ മികച്ച അധ്യാപകനാണ് കാന്തപുരമെങ്കിലും അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാകില്ലെന്നാണ് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ അൻവർ ഇബ്രാഹിം പ്രതികരിച്ചത്.
അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞത്. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
