ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന നൽകിയ മുഴുവൻ ആളുകളെയും കണ്ടെത്താൻ കഴിയാതെ വിജിലൻസ് അന്വേഷണസംഘം പ്രതിസന്ധിയിൽ.
ദേവസ്വം ബോർഡിന്റെ രേഖകളിലുള്ള നാല് പേരെയാണ് ഇതുവരെയും തിരിച്ചറിയാൻ കഴിയാത്തത്. ഇവരുടെ പൂർണ്ണമായ മേൽവിലാസമോ ഫോൺ നമ്പരോ രേഖകളിൽ ഇല്ലാത്തതാണ് അന്വേഷണത്തിന് തടസ്സമാകുന്നത്. ഈ മാസം 26ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ, ബാക്കിയുള്ളവരെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
കൊടിമര നിർമ്മാണത്തിന്റെ മറവിൽ സ്വർണ്ണക്കൊള്ള നടന്നതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
ഇതുവരെ മൊഴി നൽകിയവരെല്ലാം രേഖകളിൽ പറയുന്നതിന് സമാനമായ അളവിൽ തന്നെ സ്വർണം നൽകിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ള നാല് പേരുടെ മൊഴികൂടി രേഖപ്പെടുത്തിയാൽ മാത്രമേ സ്വർണ്ണത്തിന്റെ അളവിൽ കൃത്യത വരുത്താൻ സാധിക്കൂ. നിലവിലെ സൂചനകൾ അനുസരിച്ച് അഴിമതി നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്വർണ്ണത്തിന്റെ അളവിൽ കാര്യമായ വ്യത്യാസമില്ലെന്ന് ബോധ്യപ്പെട്ടാൽ കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കേസ് എടുക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ മുൻ യുഡിഎഫ് ഭരണസമിതിക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെടും.
രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന ആക്ഷേപം നിലനിൽക്കെ, വിജിലൻസ് റിപ്പോർട്ട് അനുകൂലമായാൽ അത് പ്രതിപക്ഷത്തിന് വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടായിരിക്കും ഈ വിവാദത്തിൽ നിർണ്ണായകമാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
