തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിഎസ്‌സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകളും സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഐടി വിദഗ്ധരും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്.
പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി എത്തുന്നത് ഇത് നാലാം തവണയാണ്. ജൂലൈ 25നകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കാനാണ് സംഘത്തിന്റെ ശ്രമം.
ഇക്കഴിഞ്ഞ 16-നാണ് എസ്‌ഐടി അവസാനമായി പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തിയത്. അന്ന് പരീക്ഷാ കൺട്രോളറുടെ ഓഫീസിലെ രേഖകൾ വിശദമായി പരിശോധിക്കുകയും, ഉദ്യോഗാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തുടർ പരിശോധന നടത്തുകയും ചെയ്തിരുന്നു.
അതേസമയം, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിച്ച ആഭ്യന്തര വിജിലൻസ് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടും ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറും.
ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിലെ ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഐജി അജിത ബീഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി. അജയ് നാഖ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ അംഗങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
