കൊച്ചി: പൊന്നാനി പീഡനക്കേസിൽ പ്രതികളായി പേരെടുത്തിട്ടുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇത് അരാജകത്വത്തിലേക്ക് നയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി പരിഗണിച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, കോടതി ഉത്തരവിനെ തുടർന്ന് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം സർക്കാരിനോട് ചോദിച്ചു. ജൂലൈ 9-ന് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടും 15-ാം തീയതി വരെയും നടപടി സ്വീകരിക്കാത്തത് ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾ സമർപ്പിച്ച ഹർജിയിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിനിയായ യുവതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി നൽകിയത്. പരാതി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്ന് യുവതി നിയമപോരാട്ടം തുടരുകയായിരുന്നു.
തുടർന്ന് കേസ് സുപ്രീംകോടതിയിലെത്തുകയും, പരാതി പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി മജിസ്ട്രേറ്റ് കോടതി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടത്.
ഇതിനിടെ, കേസ് നിഷ്പക്ഷമായി അന്വേഷിക്കാൻ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിക്കണമെന്ന ആവശ്യവും അതിജീവിത മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളായതിനാൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണെന്നാണ് അതിജീവിതയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
