പാലക്കാട്: മലയാളം താരസംഘടനയായ 'അമ്മ'യുടെ സ്ഥിരം കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനും എംഎൽഎയുമായ രമേശ് പിഷാരടി. അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്നലെ ചേർന്നതായും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും, രാജിവെച്ച എല്ലാവരെയും സംഘടനയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പിഷാരടി പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 21-നാണ് 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെ സംഘടനയിൽ വൻ പ്രതിസന്ധി ഉടലെടുത്തത്. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെയാണ് ഭരണസമിതിക്കെതിരെ പ്രതിഷേധമുയർന്നത്.
തുടർന്ന് പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ള ഭരണസമിതി രാജിവെക്കുകയായിരുന്നു. വാർഷിക കണക്കുകൾ പാസാക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം നാടകീയ രംഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ശ്വേത മേനോൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
നിലവിൽ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള എട്ട് അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്ഥിരം കമ്മിറ്റി രൂപീകരണ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
