തൃശൂര്‍: ചെണ്ട മേളങ്ങളുടെ വന്യമായ താളത്തിനൊപ്പം അരമണികള്‍ കിലുക്കി ശക്തന്റെ തട്ടകത്തെ ആവേശക്കടലാക്കി മാറ്റി തൃശൂര്‍ പുലിക്കളി. അവിട്ട നാളില്‍ തൃശൂരിന്റെ ഓണാഘോഷങ്ങള്‍ക്ക് വിളംബരവും സമാപനവും കുറിച്ചുകൊണ്ട് സ്വരാജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പുലിക്കളിയോടെ നഗരം ആഘോഷപ്പൊലിമയിലാണ്ടു. ബിനി ജംക്ഷനില്‍ വച്ച് മന്ത്രി ഒ.ജെ ജനീഷ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്തു.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണച്ചായങ്ങളും വരകളുമായി 9 ദേശങ്ങളില്‍ നിന്നായി കുട്ടിപ്പുലികളും പെണ്‍പുലികളും അടക്കം 450-ഓളം പുലികളാണ് ഇത്തവണ നഗരത്തെ കീഴടക്കിയത്. ശങ്കരന്‍കുളങ്ങര, ചക്കാംമുക്ക്, സീതാറാം മില്‍, കുട്ടന്‍കുളങ്ങര, കാനാട്ടുകര, വിയൂര്‍, ഒളരിക്കര, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ എന്നീ ശക്തരായ ഒന്‍പത് ദേശങ്ങളാണ് ഇത്തവണ തെരുവുകളില്‍ താളച്ചുവടുകള്‍ വെച്ചത്. ഇത്തവണയും പുലിവേഷമണിഞ്ഞ് പെണ്‍പുലികള്‍ അണിനിരന്നത് കാണികള്‍ക്ക് വേറിട്ട അനുഭവമായി.
ഓരോ ദേശത്തോടുമൊപ്പം അണിനിരന്ന ഭാവനാപൂര്‍ണ്ണമായ നിശ്ചലദൃശ്യങ്ങളും പുലിക്കളിയുടെ മാറ്റ് കൂട്ടി. പുലികളുടെ തനതു ചുവടുകളും വന്യമായ താളവും ആസ്വദിക്കാന്‍ വന്‍ ജനപ്രവാഹമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയത്. ജനത്തിരക്ക് പ്രമാണിച്ച് ഉച്ചയ്ക്ക് 2 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് ശക്തമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഇത്തവണത്തെ പുലിക്കളി ഏറെ ശ്രദ്ധേയമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
