കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി അന്വേഷണ സംഘം.മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാൽ എം കെ റാമിന്‍റെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലമാണ് റാമിനെ കോടതി വിട്ടയച്ചത്.
മൂന്ന് മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ എം കെ റാമിന്‍റെ അറസ്റ്റിലെ നടപടി ക്രമങ്ങളിലാണ് അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയുണ്ടായത്. അറസ്റ്റിന്‍റെ കാരണങ്ങള്‍ പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് റാമിന് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങിയത്.
കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പില്‍ വെച്ച് വീണ്ടും കൂട്ടി കൊണ്ടുപോയതും പിന്നീട് വിട്ടയച്ചതുമെല്ലാം വിവാദമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് വിവരം അറിയിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയില്‍ കടുത്ത അതൃപ്തിയിലായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
അതേസമയം, വീഴ്ച വ്യക്തമായതിന് പിന്നാലെ അന്വേഷണ സംഘത്തെയും മാറ്റിയിരുന്നു.എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
