കൊച്ചി: വൻ വിജയമായ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമ്മാതാവ് ഷോൺ ആന്റണി എന്നിവർ പ്രതികളായ കേസിലാണ് ആയിരം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചത്.
സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ കൈപ്പറ്റിയെങ്കിലും നിക്ഷേപകനു ലാഭവിഹിതമോ നിക്ഷേപ തുകയോ തിരിച്ചുനൽകിയില്ലെന്നാണ് പരാതിയുടെ ആധികാരം. അരൂർ സ്വദേശിയായ സിറാജ് ഹമീദ് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐയുടെ പരിഗണനയിലെത്തിയത്.
അന്വേഷണത്തിൽ സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തം പണം മുടക്കിയിരുന്നില്ലെന്നും, സിറാജ് ഹമീദിൽ നിന്ന് ലഭിച്ച ഏഴ് കോടി രൂപയാണ് പ്രധാനമായും ഉപയോഗിച്ചതെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, നിക്ഷേപകൻ കരാർ പ്രകാരമുള്ള തുക സമയത്ത് നൽകിയിരുന്നില്ലെന്നും അതുമൂലം ചിത്രീകരണ ഷെഡ്യൂളുകൾ നീണ്ടുപോയി സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളപ്പെട്ടിരുന്നു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേകം അന്വേഷണം നടത്തിവരുന്നുണ്ടെങ്കിലും അതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
പറവ ഫിലിംസ് നിർമിച്ച് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ 2024-ൽ റിലീസ് ചെയ്ത് കേരളത്തിനകത്തും പുറത്തും വലിയ വിജയം നേടിയിരുന്നു. 200 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നിന്ന് നേടിയ ചിത്രത്തിനെതിരെയാണ് പിന്നീട് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
