തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തെ അപലപിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുപ്രവർത്തകരും ജനപ്രതിനിധികളും ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും, സർക്കാർ ആനുകൂല്യങ്ങൾ നൽകിയ ശേഷം അതിന്റെ പേരിൽ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെയും സ്വന്തം പ്രവർത്തകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും ഇത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും, അധികാരത്തിലെത്തിയ ശേഷം കേന്ദ്ര സർക്കാരിന് മുന്നിൽ യുഡിഎഫ് മുട്ടുമടക്കിയെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണമെന്നും, മതേതര വിദ്യാഭ്യാസ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാപ്പാ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട നടപടികളും ശിവൻകുട്ടി വിമർശിച്ചു. ആഭ്യന്തര വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത് മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു. സുഗതനെ അയോഗ്യനാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, ഈ വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
മുഖ്യമന്ത്രി വി.ഡി. സതീശനെയും ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾക്ക് സത്യവുമായി ബന്ധമില്ലെന്നും, അതുകൊണ്ടുതന്നെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കർണാടക യാത്രയും ദുരന്തകാലത്ത് പുറത്തുവന്ന വിരുന്നിന്റെ ചിത്രങ്ങളും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ദുരന്തബാധിതരുടെ കൂടെ ദുരിതാശ്വാസ ക്യാമ്പുകളിൽ സമയം ചെലവഴിക്കേണ്ടതിന് പകരം മറ്റുപരിപാടികളിൽ പങ്കെടുത്തത് ശരിയായില്ലെന്നും ശിവൻകുട്ടി വിമർശിച്ചു. സ്വർണക്കട ഉദ്ഘാടനം, കർണാടക യാത്ര തുടങ്ങിയ നടപടികൾ ദുരന്തകാലത്ത് ജനങ്ങളെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്നും, മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ മതിയായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ വീഴ്ചകളുടെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉയർത്തി. ആരെ കാണാനാണ് യാത്ര നടത്തിയതെന്നും, വിശദാംശങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താത്തിടത്തോളം ദുരൂഹത നിലനിൽക്കുമെന്നും ശിവൻകുട്ടി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
