തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ റവന്യൂ മന്ത്രി കെ. രാജൻ. ഹെലികോപ്റ്റർ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും, ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇക്കാര്യത്തിൽ സർക്കാർ ആദ്യം ഒരു നിലപാടിലെത്തണമെന്ന് പരിഹസിച്ചു.
ഇൻവെസ്റ്ററെ കാണാനാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വിശദമായി പരിശോധിക്കണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു. വ്യവസായ മന്ത്രിയെ പോലും അറിയിക്കാതെ ഒരു നിക്ഷേപകനെ കാണാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് പോകാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ വാദം യാഥാർഥ്യമാണോ എന്ന് പരിശോധിക്കണമെന്നും, ഇപ്പോൾ വെളിപ്പെടുത്തിയില്ലെങ്കിലും ആ നിക്ഷേപകൻ ആരാണെന്ന് പിന്നീട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളും കെ. രാജൻ വിമർശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ പാളിച്ചകൾ ഉണ്ടായതായി ഭരണകക്ഷി എംഎൽഎ അബിൻ വർക്കി വരെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഴക്കാല മുന്നൊരുക്കങ്ങൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മുൻ വർഷങ്ങളിൽ ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഒരുക്കങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഓറഞ്ച് ബുക്ക്' ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി തയ്യാറാക്കുന്ന പതിവുണ്ടായിരുന്നുവെങ്കിലും ഇത്തവണ അതൊന്നും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മെയ്, ജൂൺ മാസങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ അനാവശ്യമായി സ്ഥലംമാറ്റരുതെന്ന് നേരത്തെ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നിട്ടും സംസ്ഥാനത്താകെ 559 വില്ലേജ് ഓഫീസർമാരെയും പത്തനംതിട്ട ജില്ലയിൽ മാത്രം 17 വില്ലേജ് ഓഫീസർമാരെയും സ്ഥലംമാറ്റിയതിലൂടെ ഭരണപരമായ വീഴ്ച ഉണ്ടായെന്നും കെ. രാജൻ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
