കോഴിക്കോട്: വീടുകളിൽ പൈപ്പ് വഴിയുള്ള പ്രകൃതിവാതക (PNG) കണക്ഷൻ നിലവിലുണ്ടെങ്കിൽ എൽ.പി.ജി. (LPG) സിലിണ്ടർ കണക്ഷൻ നിർബന്ധമായും റദ്ദാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം.
ഒരേ വീട്ടിൽ എൽ.പി.ജി.യും പൈപ്പ് ഗ്യാസും ഒരുമിച്ച് സൂക്ഷിക്കുന്നത് തടഞ്ഞുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇത് സംബന്ധിച്ച സന്ദേശങ്ങൾ പാചകവാതക വിതരണ ഏജൻസികൾ ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങി.
ഐ.ഒ.എ.ജി.എൽ (Indian Oil-Adani Gas Private Limited) ആണ് നഗരപ്രദേശങ്ങളിൽ പൈപ്പ് വഴിയുള്ള ഗ്യാസ് എത്തിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നാണ് എൽ.പി.ജി ഉപയോഗം കുറച്ച് പി.എൻ.ജിയിലേക്ക് മാറാൻ കേന്ദ്രസർക്കാർ മുൻപ് നിർദേശം നൽകിയിരുന്നത്.
നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ എൽ.പി.ജി സിലിണ്ടർ വിട്ടുകൊടുത്തില്ലെങ്കിൽ കണക്ഷൻ സ്വമേധയാ റദ്ദാക്കപ്പെടുമെന്നാണ് ഏജൻസികളുടെ മുന്നറിയിപ്പ്. എന്നാൽ പൈപ്പ് ലൈൻ കണക്ഷൻ ഒഴിവാക്കി എൽ.പി.ജി മാത്രമായി നിലനിർത്താൻ അവസരമില്ല.
കേന്ദ്രത്തിന്റെ പുതിയ ഉത്തരവോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എൽ.പി.ജി സബ്‌സിഡി ലഭിക്കുന്ന ഉജ്ജ്വൽ യോജന ഉപഭോക്താക്കളും വലിയ ആശങ്കയിലാണ്.
നിലവിൽ പുതിയ എൽ.പി.ജി കണക്ഷനുകൾ നൽകുന്നതിനും അധിക സിലിണ്ടറുകൾ അനുവദിക്കുന്നതിനും വിതരണക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വീട് വെച്ച് മാറുന്നവർ ഇതോടെ ദുരിതത്തിലായി.
ഗ്രാമീണ മേഖലകളിൽ നിലവിൽ 45 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത സിലിണ്ടറിന് അപേക്ഷിക്കാൻ സാധിക്കൂ. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമാണ്. എൽ.പി.ജി സിലിണ്ടർ ഉപഭോക്താക്കൾക്ക് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയിട്ടുണ്ട്. ജൂലൈ മാസത്തിനുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ റദ്ദാകുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
