തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വർണമെഡൽ നേടുന്ന താരത്തിന് 50 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 30 ലക്ഷം രൂപയും വെങ്കലം നേടുന്ന താരത്തിന് 20 ലക്ഷം രൂപയും നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന 30 മലയാളി താരങ്ങൾക്കും മുൻകൂറായി ഒരു ലക്ഷം രൂപ വീതം നൽകും. മെഡൽ ജേതാക്കളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു താരത്തെ മത്സരങ്ങളിൽനിന്ന് വിലക്കുന്നതിന് മുമ്പ് കായിക അസോസിയേഷനുകൾ പലതവണ ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷനുകളിലെ തർക്കങ്ങളുടെ പേരിൽ ഒരു താരത്തിനും അവസരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തിൽ കേരളത്തിന്റെ കായികമേഖല പിന്നോട്ടുപോയെന്നും സ്ഥിതി മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക സംഘടനകൾ പ്രവർത്തനരീതിയിൽ മാറ്റം വരുത്തുകയും നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുകയും വേണം. താരങ്ങൾക്ക് ലഭിക്കുന്ന അവസരം നഷ്ടപ്പെട്ടാൽ അത് പിന്നീട് തിരിച്ചുപിടിക്കാൻ കഴിയണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കായികതാരങ്ങൾ പലപ്പോഴും അസോസിയേഷനുകൾക്ക് മുന്നിൽ അവസരങ്ങൾക്കായി കാത്തുനിൽക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മികച്ച താരങ്ങളെ മറ്റ് സംസ്ഥാനങ്ങൾ സ്വന്തമാക്കുന്ന സാഹചര്യമുണ്ട്. താരങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകാൻ കഴിയില്ലെന്നും അതേസമയം കായികമേഖലയിൽ നയപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. കായിക അസോസിയേഷനുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
