തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ.
പൊലീസിനെ “പോടാ പുല്ലേ” എന്ന് വിളിച്ച സംഭവത്തെ പരാമർശിച്ച ബാലഗോപാൽ, ഇത്തരമൊരു വ്യക്തിയായിരുന്നു ഒരുകാലത്ത് സംസ്ഥാനത്തെ പൊലീസ് മേധാവിയെന്ന് ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് പറഞ്ഞു. സുഗതൻ പോലുള്ള ഗുണ്ടകൾ പ്രവർത്തിച്ചിരുന്നത് അന്നത്തെ പൊലീസ് നേതൃത്വത്തിന്റെ കീഴിലാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ആർ. ശ്രീലേഖയ്ക്ക് എന്താണ് മാറ്റം സംഭവിച്ചതെന്നും ബാലഗോപാൽ ചോദിച്ചു. ഉത്തരേന്ത്യൻ രാഷ്ട്രീയ ശൈലി തിരുവനന്തപുരത്ത് കൊണ്ടുവരാൻ ബിജെപി ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം കോർപ്പറേഷനെതിരെയും ബാലഗോപാൽ വിമർശനം ഉന്നയിച്ചു. നിലവിൽ കോർപ്പറേഷനിൽ “റീൽസ് ഭരണം” ആണ് നടക്കുന്നതെന്നും, ചെറിയ വോട്ടു വ്യത്യാസത്തിലാണ് എൽഡിഎഫിന് ഭരണനഷ്ടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇവിടെ എന്തും ചെയ്യാമെന്ന് ആരും കരുതേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
സർവകലാശാല വൈസ് ചാൻസലർ നിയമന വിഷയവും പ്രസംഗത്തിൽ ബാലഗോപാൽ വിമർശിച്ചു. മുൻകാലങ്ങളിൽ നിയമിക്കപ്പെട്ടിരുന്ന വൈസ് ചാൻസലർമാർ പൊതുസമൂഹം അംഗീകരിച്ച വ്യക്തികളായിരുന്നുവെന്നും, ഇപ്പോൾ ആർഎസ്എസിന്റെ നിർദേശപ്രകാരമാണ് നിയമനങ്ങൾ നടക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തതിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാർ മൗനം പാലിക്കുകയാണെന്നും ബാലഗോപാൽ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
