തിരുവനന്തപുരം: കുടിശിക തീർക്കാതെ സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് ഇനി ഇന്ധനം കടം നൽകാൻ കഴിയില്ലെന്ന കർശന നിലപാടുമായി പമ്പ് ഡീലർമാർ. എണ്ണക്കമ്പനികൾ ഡീലർമാർക്ക് നൽകി വന്നിരുന്ന ക്രെഡിറ്റ് സൗകര്യം നിർത്തലാക്കിയതോടെയാണ് പമ്പ് ഉടമകൾ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇത് സംബന്ധിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശനിയാഴ്ച മുതൽ പമ്പുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കാൻ ഡീലർമാരുടെ സംഘടന തീരുമാനിച്ചു. പുതിയ സ്റ്റോക്ക് എടുക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് പല വ്യാപാരികളും. എണ്ണക്കമ്പനികൾ അഞ്ച് ദിവസത്തെ ക്രെഡിറ്റ് കാലാവധി പിൻവലിച്ചതോടെ മുൻകൂട്ടി പണമടച്ചാൽ മാത്രമേ ഇനി ഇന്ധനം ലഭിക്കൂ.
സംസ്ഥാനത്തെ പോലീസ് വാഹനങ്ങൾക്ക് നൽകിയ ഇന്ധനത്തിന്റെ തുക കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഡീലർമാർക്ക് ലഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപയാണ് ഓരോ പമ്പിനും സർക്കാർ നൽകാനുള്ളത്. 18 ശതമാനം പലിശയ്ക്ക് എണ്ണക്കമ്പനികളിൽ നിന്ന് ക്രെഡിറ്റ് എടുത്താണ് ഇതുവരെ ഡീലർമാർ സർക്കാരിന് കടം നൽകിയിരുന്നത്. കമ്പനികൾ ഈ സൗകര്യം നിർത്തിയതോടെ ഇനി സർക്കാരിനെ സഹായിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന സമയത്ത് സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാതെ വരുന്നത് വലിയ ഭരണപ്രതിസന്ധിക്ക് കാരണമാകും. പമ്പുകളിൽ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് എണ്ണക്കമ്പനികൾ നൽകിയിരുന്ന ക്രെഡിറ്റ് പരിധി. ഇത് പെട്ടെന്ന് നിർത്തലാക്കിയത് വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
