ചെന്നൈ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദ് രംഗത്ത്. കേരളത്തിലെ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നടൻ വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) യുമായി സഖ്യമുണ്ടാക്കാൻ കെ.സി. വേണുഗോപാൽ ശ്രമിച്ചെന്നാണ് ഹസീനയുടെ വെളിപ്പെടുത്തൽ.
തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ വൻ പ്രകമ്പനം സൃഷ്ടിക്കുന്ന ആരോപണങ്ങൾ അവർ ഉന്നയിച്ചത്. ഡി.എം.കെ സഖ്യം വിട്ട് വിജയ്‍യുമായി കൈകോർക്കാനുള്ള നീക്കം അവസാന നിമിഷമാണ് പാളിപ്പോയതെന്ന് ഹസീന പറഞ്ഞു. വിജയ് ഫാൻസിന്റെ പിന്തുണ ഉറപ്പാക്കി കേരളത്തിൽ മുഖ്യമന്ത്രിയാകാനായിരുന്നു വേണുഗോപാലിന്റെ നീക്കമെന്നും, കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ വിജയ് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും അവർ ആരോപിച്ചു.
സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നതായും, രാഹുൽ ഗാന്ധി നേരിട്ട് അംഗീകരിച്ച പട്ടിക കെ.സി. വേണുഗോപാൽ ഇടപെട്ട് അട്ടിമറിച്ചതായും ഹസീന സയിദ് തുറന്നടിച്ചു. മഹിളാ കോൺഗ്രസിനുള്ളിലെ അഴിമതികളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയിട്ടും പാർട്ടി ഹൈക്കമാൻഡ് ഇടപെടാതിരുന്നത് കെ.സി.യുടെ സ്വാധീനം മൂലമാണെന്ന് ഹസീന ആരോപിക്കുന്നു.
മുഖ്യമന്ത്രിയാകാനുള്ള സ്വപ്നം യാഥാർത്ഥ്യമാക്കാൻ തമിഴ്നാട്ടിലെ പാർട്ടി താല്പര്യങ്ങൾ വേണുഗോപാൽ ബലികഴിച്ചെന്ന ആരോപണം വരും ദിവസങ്ങളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
