കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടക്കേസില്‍ കുറ്റപത്രം തയ്യാറായി. ജയില്‍ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകള്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ജയില്‍ ചാട്ടത്തിന് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജയിലഴി മുറിച്ച ആയുധത്തെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കേണ്ട കോഴിക്കോട്ട് എന്‍.െഎ.ടി.യില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
10-ാംനമ്പര്‍ ബ്ലോക്കിലെ ബി സെല്ലിന്റെ ഇരുമ്പഴികളെല്ലാം തുല്യരീതിയില്‍ മുറിച്ചുമാറ്റിയാണ് ജയില്‍ ചാടിയത്. ജയിലിന് പുറത്തുകടക്കാന്‍ 'അമാനുഷികമായ' കരുത്താണ് പ്രകടിപ്പിച്ചത്. ഒരുവര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ജയില്‍ ചാടിയത്. പകല്‍ ഉറങ്ങി, രാത്രി ഉറങ്ങാതെ കമ്പിമുറിച്ചു. സെല്ലിനകത്തേക്ക് പൂച്ച കയറുന്നത് തടയാനായി തുണികെട്ടിയിരുന്നു. ആ മറ മുതലാക്കി അരംപോലുള്ള മൂര്‍ച്ചയേറിയ സാധനംകൊണ്ട് അഴി മുറിച്ചു. അഴിയറുക്കാന്‍ തുടങ്ങിയത് ജയില്‍ചാട്ടത്തിന് നാലുമാസം മുന്‍പാണ്. ജയിലില്‍ ഉണക്കാനിട്ടിരുന്ന മുണ്ടുകള്‍ കൂട്ടിക്കെട്ടി കയറുപോലെയാക്കി. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതില്‍ ചാടിയത്. ജയില്‍ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല.
ഗോവിന്ദച്ചാമി തടവ് ചാടിയശേഷം നാലുമണിക്കൂറോളം ജയിലിനകത്ത് പതുങ്ങിയിരുന്നിട്ടും സുരക്ഷാ ജീവനക്കാര്‍ കണ്ടില്ല. ജയില്‍ച്ചാട്ടം നടക്കുമ്പോള്‍ 10-ാം നമ്പര്‍ ബ്ലോക്കിന് രണ്ട് ഷിഫ്റ്റുകളിലായി നാല് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജയില്‍ ഉദ്യോഗസ്ഥര്‍, തടവുകാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, താത്കാലിക ജീവനക്കാര്‍ തുടങ്ങി 150 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഗോവിന്ദച്ചാമിയുടെ മൊഴിയും വിശദമായെടുത്തിരുന്നു. ജയിലിനകത്തും പുറത്തുമായി 25-ഓളം സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. അതേപോലെ ഒറ്റക്കൈയില്‍ ജയില്‍വളപ്പിലെ തെങ്ങില്‍വരെ കയറുന്ന കായികബലമുള്ള ഇയാള്‍ക്ക് ജയില്‍മതില്‍ ചാടിക്കടക്കാനാകുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്.
ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. 500 പേജുള്ള കുറ്റപത്രത്തില്‍ സഹതടവുകാരായ നാലുപേര്‍ക്ക് ജയില്‍ചാട്ടത്തെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
