തിരുവനന്തപുരം: വയനാട് തുരങ്കപാത പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസും ലഭിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.
പാറ തുരക്കുന്ന വൻ യന്ത്രങ്ങൾ മേപ്പാടിയിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് മുറിപ്പുഴ ഭാഗത്താണ് പാറതുരക്കൽ ആദ്യം ആരംഭിക്കുക. ഇതോടൊപ്പം തന്നെ മേപ്പാടിയിലും തുരങ്ക നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ആനയ്ക്കാംപൊയിൽ മുതൽ മേപ്പാടി വരെയുള്ള 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത നിർമാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ട അനുമതി ലഭിച്ചതിനെ തുടർന്ന് പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിരുന്നു. വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നുമാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്.
ഏകദേശം 1500 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കൊങ്കൺ റെയിൽവേയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2024ൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി, ഭോപ്പാൽ ആസ്ഥാനമായ ഡൽഹി ബിൽഡ്‌കോൺ ലിമിറ്റഡ്ക്ക് 1341 കോടി രൂപയ്ക്ക് നാലുവർഷത്തേക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്.
പശ്ചിമഘട്ട മേഖലയിലൂടെ പാറ തുരക്കേണ്ടതിനാൽ പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ലെന്ന ഉറപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകേണ്ടതുണ്ടായിരുന്നു. സർക്കാരിന്റെ നൂറുദിന പദ്ധതികളിലൊന്നായ ഈ തുരങ്കപാതയ്ക്ക് സർക്കാർ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണു അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയായാൽ വയനാട്–കോഴിക്കോട് മേഖലകളിലെ യാത്രാസൗകര്യത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
