കൊച്ചി: ലിവിങ് ടുഗെദർ കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിക്ക് സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന നിർണ്ണായക വിധിയുമായി ഹൈക്കോടതി.
തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ മദറിന്‍റെ പേരിലാണ് ജനന സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തിരുന്നത്. പിതാവിന്റെ പേര് ചേർക്കാൻ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അധികാരം വിനിയോഗിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
പുതിയ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകണമെന്നും പത്തനംതിട്ട പളളിക്കൽ ഗ്രാമപഞ്ചായത്തിനോട് കോടതി നിർദേശിച്ചു.
ദുബൈയിൽ ജോലി ചെയ്തിരുന്ന സമയത്താണ് യുവാവും യുവതിയും പ്രണയത്തിലായത്. യുവാവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. തുടർന്ന് യുവാവിന്റെ ബീജം ഉപയോഗിച്ച് യുവതി 2012ൽ കൃത്രിമ ഗർഭധാരണത്തിലൂടെ കുട്ടിക്ക് ജന്മം നൽകി. വിവാഹിതർ അല്ലാത്തതിനാൽ അന്നത്തെ സാഹചര്യത്തിൽ സിംഗിൾ മദറായാണ് ജനന രജിസ്ട്രേഷൻ നടത്തിയത്. അതിനാൽ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല.
2018ൽ ഇരുവരും നിയമപരമായി വിവാഹിതരായി. വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ചില അഭിപ്രായഭിന്നതകൾ ഉയർന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ പിതൃത്വം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുടുംബ കോടതിയെ സമീപിച്ചു. തുടർന്ന് കുടുംബ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പിതാവിന്റെ പേര് ചേർക്കുകയും ചെയ്തു. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് പിതാവിന്റെ പേര് ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു.
ഈ തീരുമാനം ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിവാക്കിയ നില തുടരുന്നത് കുട്ടിയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിന്റെയും ചട്ടങ്ങളുടെയും വാച്യാർഥത്തിൽ മാത്രം ഒതുങ്ങാതെ മനുഷ്യസ്നേഹപരമായ സമീപനവും ഇത്തരം വിഷയങ്ങളിൽ ആവശ്യമാണ് എന്നും കോടതി ചൂണ്ടിക്കാണിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
