കാസർഗോഡ്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് നാലത്തടുക്ക സ്വദേശിനിയായ ജസീലയുടെ ആത്മഹത്യ കേസിലാണ് പൊവ്വൽ സ്വദേശിനിയായ ആയിഷയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് നടപടി.
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് സ്വന്തം ഭാഗം വിശദീകരിച്ച് ഒരു വീഡിയോയും ജസീല പകർത്തിയിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് താനാണ് എടുത്തതെന്ന് ചിലർ ആരോപിക്കുന്നുവെന്ന് ജസീല വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും, തനിക്കെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അവൾ വ്യക്തമാക്കി. താൻ മരിച്ചാൽ ആരോപണം ഉന്നയിച്ചവർക്ക് ശിക്ഷ നൽകണമെന്നും, എടുത്തിട്ടില്ലാത്ത ആഭരണം എങ്ങനെ തിരികെ നൽകാനാകുമെന്നുമാണ് ജസീല വീഡിയോയിൽ ചോദിച്ചത്.
ഇതിനിടെ, ജസീല കടുത്ത അപമാനം നേരിട്ടതായി മാതാവ് ആരോപിച്ചു. ഒരു പരാതി എഴുതി വാങ്ങാൻ പോലും ആദൂർ പൊലീസ് തയ്യാറായില്ലെന്നും, മാല നഷ്ടപ്പെട്ടവർക്കൊപ്പം പൊലീസും ഭർത്തൃവീട്ടുകാരും നിന്നുവെന്നും മാതാവ് പറഞ്ഞു. മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായും, നാട്ടിലാകെ ഈ ആരോപണം പ്രചരിപ്പിച്ചതായും കുടുംബം ആരോപിച്ചു. വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യൽ നടന്നതെന്നും, വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
