തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ പ്രതികരണവുമായി ഷോൺ ജോർജ്. വീണ വിജയനെ ഇഡി മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം വിലകുറഞ്ഞതാണെന്നും ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയന്റെ പ്രതിപക്ഷ സ്ഥാനം നിലനിർത്താനും പാർട്ടി പ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാനുമാണ് റിയാസ് ഇക്കാര്യത്തിൽ പ്രതികരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയുടെ കൈവശമുള്ള കത്തിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നാണ് ഷോൺ ജോർജിന്റെ അവകാശവാദം. കത്തും തെളിവുകളും പുറത്തുവന്നാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വിവരങ്ങൾ ഒരു വലിയ വിഷയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഷോൺ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മോശമായതിന് കാരണം പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനും മകൾ വീണയും പണം വാങ്ങിയെങ്കിൽ അതിന്റെ പേരിൽ പാർട്ടി പ്രവർത്തകർ എന്തിന് ജയിലിൽ കിടക്കണമെന്നും ഷോൺ ജോർജ് ചോദിച്ചു.
സിഎംആർഎൽ–എക്സാലോജിക് കേസിൽ ബിജെപിക്ക് തുറന്ന നിലപാടാണുള്ളതെന്നും പണം വാങ്ങിയ എല്ലാവരെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സേവനം നൽകിയതിനുള്ള പണമാണെന്നാണ് പറയുന്നത്. എന്നാൽ ഒന്നര കോടി രൂപ കൂടി എന്തിനാണ് കൈപ്പറ്റിയതെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അന്വേഷണം നടത്താത്ത പക്ഷം സിബിഐ അന്വേഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ആദ്യം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പിണറായി വിജയന്റെയും വീണയുടെയും പേര് പറയാൻ ഇഡി തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി നേരത്തെ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഈ മാസം 18ന് സുഹൃത്ത് ഹസൻ വാരിസിനെ ഇഡി ചോദ്യം ചെയ്തതായും വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും റിയാസ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
