തിരുവനന്തപുരം: 'അമ്മ' സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ശ്വേത മേനോന്‍ സംഘടനയുടെ പ്രസിഡന്റായത് ബിജെപിയുടെ നോമിനിയായിട്ടല്ല, മറിച്ച് സിനിമാ മേഖലയിലുള്ളവര്‍ തിരഞ്ഞെടുത്തതുകൊണ്ടാണ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ശ്വേത മേനോന്‍ ദേശീയവാദിയും നരേന്ദ്ര മോദിയുടെ ആരാധകയുമാണെന്ന കാര്യം ശരിയാണെങ്കിലും അവര്‍ക്ക് ബിജെപിയില്‍ അംഗത്വമില്ലെന്നും സുരേഷ് വ്യക്തമാക്കി. സിപിഎം പ്രതിനിധിയായിരുന്ന ഇന്നസെന്റോ, കോണ്‍ഗ്രസ് നേതാവായ രമേഷ് പിഷാരടിയോ സംഘടനയുടെ ചുമതലകള്‍ വഹിച്ചപ്പോള്‍ അത് രാഷ്ട്രീയ അധിനിവേശമാണെന്ന് ബിജെപി ആക്ഷേപിച്ചിട്ടില്ല. 'അമ്മ' എന്നത് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വതന്ത്ര സംഘടനയാണെന്നും അതിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടെത്തന്നെയുള്ളവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടികള്‍ നല്‍കി സിനിമാ താരങ്ങളെ വശത്താക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്ന് സുരേഷ് വ്യക്തമാക്കി. ചലച്ചിത്ര രംഗത്ത് സജീവമായി നിന്നിരുന്നെങ്കില്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാമായിരുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ത്യജിച്ചാണ് സുരേഷ് ഗോപി നരേന്ദ്ര മോദിക്കൊപ്പം ചേര്‍ന്ന് ജനസേവനത്തിന് ഇറങ്ങിയത്. ഇത്തരം ഉദാത്തമായ മാതൃകകള്‍ രാജ്യത്തുണ്ടെന്നിരിക്കെ, പണത്തിന്റെ പേരില്‍ കലാകാരന്മാരെ വ്യക്തിഹത്യ ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്വേത മേനോന്‍ ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ഫണ്ട് കൈപ്പറ്റിയെന്ന് 'അമ്മ'യ്ക്കുള്ളില്‍ നിന്ന് നടി അന്‍സിബയെ അനുകൂലിക്കുന്നവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
