കൊച്ചി: യൂട്യൂബർ തൊപ്പി (മുഹമ്മദ് നിഹാൽ)യും കൂട്ടാളികളും സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിക്കുകയും ലൈംഗിക ചുവയോടെ പരാമർശങ്ങൾ നടത്തുകയും ചെയ്തവരാണെന്ന് പൊലീസ് കോടതിയിൽ. പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പ്രതികൾ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും, ജാമ്യം അനുവദിച്ചാൽ പൊതുസമൂഹത്തിന്റെയും നിയമവ്യവസ്ഥയുടെയും വിശ്വാസ്യതയെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കുട്ടികളടക്കമുള്ള പ്രേക്ഷകരെ തെറ്റായ രീതിയിൽ സ്വാധീനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രതികൾ ഒളിവിൽ പോകാനോ രാജ്യം വിടാനോ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. തൊപ്പിയുടെ കൂട്ടുപ്രതിയായ മമ്മുവിന്റെ കസ്റ്റഡി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യൂട്യൂബിന്റെ നടപടി.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് മുഹമ്മദ് നിഹാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല ഉള്ളടക്ക പ്രചരണം, പോക്‌സോ നിയമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ലൈംഗിക ചൂഷണം എന്നിവയും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയങ്ങളിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, സമൂഹമാധ്യമത്തിലെ തത്സമയ സംപ്രേഷണത്തിനിടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ തൊപ്പിയുടെ സഹപ്രവർത്തകനും യൂട്യൂബറുമായ കണ്ണൂർ ഇരിക്കൂർ സ്വദേശി കെ. മുഹമ്മദ് അഥവാ മമ്മുവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ 22-കാരിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
