തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) ഡോ. കെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യവകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിനാലാണ് മാറ്റമെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
പുതിയ ഡി.എച്ച്.എസിന്റെ നിയമന നടപടികൾ പുരോഗമിക്കുന്നതിനാലാണ് മാറ്റമെന്നാണ് പുതുക്കിയ ഉത്തരവിൽ വിശദീകരിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റമെന്ന പരാമർശം ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ഡോ. റീനയടക്കം ശക്തമായ വിമർശനം ഉയർന്നിരുന്നു.
ആരോഗ്യവകുപ്പിന്റെ നടപടി തന്നെ ഞെട്ടിച്ചുവെന്നാണ് ഡോ. റീന പ്രതികരിച്ചത്. താൻ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടര ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ദീർഘകാല സർവീസിന് ശേഷം വിരമിക്കാൻ പോകുന്ന ഒരാളിനെതിരെ തെറ്റായ ചിത്രം സൃഷ്ടിക്കരുതെന്നും ഡോ. റീന ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഡോ. റീനക്കെതിരായ നടപടിക്ക് പിന്നിലെ കാരണം ആരോഗ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. നിപ വൈറസ് പരിശോധനാ ഫലം ലഭിച്ചിട്ടും അത് സമയബന്ധിതമായി മന്ത്രിയെ അറിയിച്ചില്ലെന്നാണ് മന്ത്രിയുടെ ആരോപണം.
“വൈകിട്ട് 5.30-ന് വാർത്താസമ്മേളനം നടത്തിയപ്പോൾ പരിശോധനാഫലം എന്റെ കൈവശമുണ്ടായിരുന്നില്ല. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ഫലം ലഭിച്ച കാര്യം ഡി.എച്ച്.എസിന് അറിയാമായിരുന്നു. എന്നിട്ടും വൈകിട്ട് ആറുമണിയോടെയാണ് വിവരം അറിയിച്ചത്,” എന്നാണ് മന്ത്രിയുടെ വിമർശനം.
ഡി.എച്ച്.എസ് സ്ഥലംമാറ്റവും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും ആരോഗ്യവകുപ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉത്തരവിൽ തിരുത്ത് വരുത്തിയതോടെ വിഷയത്തിൽ പുതിയ രാഷ്ട്രീയ-ഭരണപരമായ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
