എറണാകുളം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
“സൗജന്യ യാത്ര എന്ന് ആദ്യം പ്രഖ്യാപിച്ചപ്പോൾ ഓർഡിനറി ബസുകളിൽ മാത്രം എന്ന കാര്യം പറഞ്ഞിരുന്നില്ല. മലബാർ മേഖലയിലടക്കം പല സ്ഥലങ്ങളിലും ഓർഡിനറി ബസുകൾ കുറവാണ്. പറയുന്നത് ഒന്നും നടപ്പാക്കുന്നത് മറ്റൊന്നുമാണ്. ഇത് ആളെ പറ്റിക്കലാണ്,” എം.വി. ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരു മാസം പിന്നിടും മുമ്പ് രണ്ട് രാജികൾ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് സണ്ണി ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റായ ബെന്നി തോമസ് രാജിവച്ചതെന്നും മന്ത്രി നടത്തിയ നടപടി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലും ഗുരുതരമായ പ്രതിസന്ധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റാൻ ശ്രമിച്ചെന്നും പിന്നീട് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും ആരോപിച്ചു.
കേരളത്തിലെ ചില വൈസ് ചാൻസലർമാർ സംഘപരിവാർ വേദികളിൽ പങ്കെടുത്ത സംഭവത്തെയും അദ്ദേഹം വിമർശിച്ചു. ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടികളിൽ സംഘാടകരെ പോലെ പ്രവർത്തിക്കുന്നത് മതനിരപേക്ഷതയെ തകർക്കുന്നതാണെന്നും ഇതിന് കോൺഗ്രസ് മൗനാനുവാദം നൽകുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
