മലപ്പുറം: കോവിഡ് ബാധിതയ്ക്ക് ഇൻഷുറൻസ് തുക തടഞ്ഞ സംഭവത്തിൽ 2.5 ലക്ഷം രൂപയും കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. ഇഫ്‌കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് പരാതി നൽകിയത്.
മഞ്ചേരി മെഡിക്കൽ കോളജിലെ 108 ആംബുലൻസിൽ നഴ്സായിരുന്ന ഇല്ലിക്കൽ പുറക്കാട് സ്വദേശിനി ജോസ്‌ന മാത്യുവിന്റെ പരാതിയിലാണ് ഉത്തരവ്. ജോസ്‌ന ജോലിയിലിരിക്കെ കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ അഡ്മിറ്റായിരുന്നു.
ഡിസ്ചാർജ് ചെയ്ത ശേഷം 15 ദിവസം മുട്ടിപ്പാലത്തെ കോവിഡ് സെന്ററിൽ ക്വാറന്റീനിലുമായിരുന്നു. തുടർന്ന് കൊറോണ രക്ഷക് പോളിസി പ്രകാരം ഇൻഷുറൻസ് സംഖ്യയായ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ട സാഹചര്യം പരാതിക്കാരിക്ക് ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഇൻഷുറൻസ് തുക അനുവദിക്കില്ലെന്നുമാണ് കമ്പനി വാദിച്ചത്.
എന്നാൽ, നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് നിഷേധിച്ച നടപടി ശരിയല്ലെന്നും ഇൻഷുറൻസ് തുകയായ 2.5 ലക്ഷവും കോടതിച്ചെലവായ 5000 രൂപയും ഒരു മാസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നും കമീഷൻ വിധിച്ചു. തുക നൽകുന്നതിൽ വീഴ്ചവന്നാൽ ഒമ്പതു ശതമാനം പലിശയും നൽകേണ്ടിവരുമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമീഷൻ ഉത്തരവിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്