പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. മുണ്ടൂർ സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ നിതിനെയാണ് ഡ്രൈവറായി നിയമിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിൽ ഇത്തരത്തിൽ രാഷ്ട്രീയ നിയമനങ്ങൾ തുടരുകയാണെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്നും സതീഷ് മുന്നറിയിപ്പ് നൽകി.
അതേസമയം, ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി കെ.എ. തുളസി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്കൊപ്പം സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് നിതിൻ എന്നും, അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദവും കോൺഗ്രസിനുള്ളിൽ കൂടുതൽ രൂക്ഷമാകുകയാണ്. സർക്കാർക്കെതിരെ പരസ്യ വിമർശനം നടത്തിയ കെ.എസ്‍.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ഡി.സി.സി അംഗം നിഖിൽ പൈലി രംഗത്തെത്തി.
കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫിനായി പ്രവർത്തിച്ച പ്രവർത്തകർ അവഗണിക്കപ്പെടുമ്പോൾ, എൽഡിഎഫുമായി ബന്ധമുണ്ടായിരുന്നവർക്ക് സർക്കാർ സ്ഥാനങ്ങൾ നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകയായിരുന്ന ഒരാളെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതും അദ്ദേഹം വിമർശിച്ചു.
"പത്ത് വർഷം എൽഡിഎഫ് സർക്കാരിനുവേണ്ടി പ്രവർത്തിച്ചവർ ഇപ്പോൾ പഴയ കെ.എസ്‍.യു പ്രവർത്തകരാണെന്ന് പറഞ്ഞ് സ്ഥാനങ്ങൾ നേടാൻ പാടില്ല. യുഡിഎഫിൽ അണികളാണ് ഉള്ളത്, അടിമകളല്ല," എന്നായിരുന്നു നിഖിൽ പൈലിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
