തിരുവനന്തപുരം: പി എം ശ്രീ (PM SHRI) പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, പദ്ധതിയിൽ നിന്ന് ഒരു സംസ്ഥാനം പിന്മാറിയാൽ അതിന്റെ ആനുകൂല്യങ്ങൾ മാത്രമാണ് നഷ്ടമാകുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ എം.പി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റ് വിദ്യാഭ്യാസ പദ്ധതികളെയോ കേന്ദ്രസഹായങ്ങളെയോ ബാധിക്കില്ലെന്നും, പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂവെന്നും കേന്ദ്രം അറിയിച്ചു.
കേരളവുമായി ബന്ധപ്പെട്ടും കേന്ദ്രം വിശദീകരണം നൽകി. ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഇതുവരെ സംസ്ഥാന സർക്കാർ കൈമാറിയിട്ടില്ലെന്നാണ് രാജ്യസഭയിൽ അറിയിച്ചത്.
അതേസമയം, പി എം ശ്രീ പദ്ധതിയിൽ ചില ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാന സിലബസ് തുടരാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള മാതൃക കേരളത്തിനും ബാധകമാക്കണമെന്നും, സ്കൂളുകളുടെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
ഇതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ബുധനാഴ്ച വൈകിട്ട് 3.30ന് അന്തിമ യോഗം ചേരും. ഉപസമിതിയുടെ ശുപാർശകൾ ഓഗസ്റ്റിലെ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ച ശേഷം കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകാനാണ് തീരുമാനം.
ഇതിനിടെ, പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും അങ്ങനെ ചെയ്താൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ വിശദീകരണത്തോടെ ഈ വിഷയത്തിലെ രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ശക്തി ലഭിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
