തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ ഇനി മറ്റ് ജോലി ചെയ്യേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തും നടപ്പാക്കും. മാതൃ-ശിശു ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അങ്കണവാടി ജീവനക്കാര്‍ ചെയ്യേണ്ടത്. കേന്ദ്ര നിര്‍ദേശം മറികടന്ന് അധിക ജോലി ചെയ്യിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന സര്‍വേകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിഎല്‍ഒ ചുമതലകള്‍, ഇതര സാമൂഹിക ക്ഷേമ പദ്ധതികളിലെ ജോലികള്‍ എന്നിവയ്ക്കും ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
അങ്കണവാടി ജീവനക്കാരെ ഇത്തരം അധിക ചുമതലകള്‍ ഏല്‍പ്പിക്കുന്നത് അവരുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ 'മിഷന്‍ സക്ഷം അങ്കണവാടി ആന്‍ഡ് പോഷണ്‍ 2.0' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
അധിക ചുമതലകളില്‍ നിന്നുള്ള ഒഴിവാക്കല്‍ അങ്കണവാടി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മാതൃ-ശിശു ആരോഗ്യ-പോഷണ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ക്ക് പൂര്‍ണ ശ്രദ്ധ നല്‍കാനും സഹായിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പോഷകാഹാര വിതരണം, അനൗപചാരിക പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം, ആരോഗ്യ-പോഷണ ബോധവത്ക്കരണം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന എന്നിവയാണ് അങ്കണവാടി ജീവനക്കാരുടെ പ്രധാന ചുമതലകള്‍. ഇതിനുപുറമെ പോഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനിലെ ദൈനംദിന മോണിറ്ററിങ്, ഹാജര്‍ രേഖപ്പെടുത്തല്‍, കുട്ടികളുടെ വളര്‍ച്ചാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തല്‍ തുടങ്ങിയ ജോലികളും സമയബന്ധിതമായി നിര്‍വഹിക്കാനാണ് നിര്‍ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
