തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആകെ 30 വിദേശയാത്രകൾ നടത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാകുന്നു. ഈ കാലയളവിൽ 17 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്റെ രേഖകൾ സൂചിപ്പിക്കുന്നത്.
എന്നാൽ 30 വിദേശയാത്രകളിൽ എട്ടെണ്ണത്തിന്റെ ചെലവ് വിവരങ്ങൾ മാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ എട്ട് യാത്രകൾക്കായി ആകെ 74.59 ലക്ഷം രൂപ ചെലവായതായാണ് രേഖകളിലുള്ളത്.
അതേസമയം, യാത്രകളുമായി ബന്ധപ്പെട്ട താമസച്ചെലവുകൾക്കായി സർക്കാർ തുക ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. ഇതാണ് ഇപ്പോൾ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളിൽ നാലെണ്ണം അമേരിക്കയിലേക്കുള്ള ചികിത്സാ യാത്രകളായിരുന്നു. കൂടാതെ നാല് സ്വകാര്യ വിദേശയാത്രകളും നടത്തിയതായി രേഖകളിൽ പറയുന്നു.
ഇതിൽ 2018 ജൂലൈയിൽ അമേരിക്കയിലേക്ക് നടത്തിയ ഒരു യാത്ര സർക്കാർ രേഖകളിൽ സ്വകാര്യ സന്ദർശനമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, യാത്രയ്ക്കായി 3.82 ലക്ഷം രൂപ അനുവദിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
യാത്രകളുടെ മുഴുവൻ ചെലവ് വിവരങ്ങളും പുറത്തുവിടാത്തതും ചില സ്വകാര്യ യാത്രകളുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നതിനിടെയാണ് വിവരാവകാശ രേഖകൾ പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് വിശദീകരണം ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
