ന്യൂഡെല്‍ഹി: ആകാശ എയറിന്റെയും ഇന്‍ഡിഗോയുടേയും വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. വിമാനങ്ങള്‍ നിലത്തിറക്കി പരിശോധിച്ചതോടെ ഇവ വ്യാജ ഭീഷണി സന്ദേശങ്ങളാണെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത്തരം 12-ാമത്തെ വ്യാജ ഭീഷണി സന്ദേശമാണിത്.
നേരത്തെ, സോഷ്യല്‍ മീഡിയ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. ബുധനാഴ്ചയാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഡെല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതമായി. 184 യാത്രക്കാരാണ് ക്യുപി 1335 ഫ്‌ളൈറ്റിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1:15 ന് ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഭീഷണി വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ലാന്‍ഡിംഗിന് ശേഷം വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി റിഫ്രഷ്മെന്റുകള്‍ നല്‍കുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തതായി ആകാശ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ച ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലക്നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലിഗുരി-ബെംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍ അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിങ്ങനെ ഏഴ് വിമാനങ്ങളിലാണ് ബോംബ് ഭീഷണിയുണ്ടായത്.
തിങ്കളാഴ്ച രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും സമാനമായ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം, മസ്‌കറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനം, ജിദ്ദയിലേക്ക് പോകുന്ന മറ്റൊരു ഇന്‍ഡിഗോ വിമാനം എന്നിവയായിരുന്നു അവ.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) സൈബര്‍ സുരക്ഷാ ഏജന്‍സികളുമായും പോലീസുമായും ചേര്‍ന്ന് ഭീഷണികള്‍ക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്തുന്നതിനായി പ്രവര്‍ത്തനം നടത്തി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്