ചെന്നൈ: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് ലോക്ഭവൻ സമ്മർദ്ദത്തിലെന്നു ടിവികെ പാർട്ടിയുടെ വിശദീകരണം. ആദ്യം പാടാൻ നിർദ്ദേശിച്ചത് ഗവർണറുടെ ഓഫീസാണെന്നും ടിവികെ നേതാവ് ആദവ് അർജുന വ്യക്തമാക്കി. ഭാവിയിൽ ഈ രീതി തുടരില്ലെന്നും വിശദീകരണത്തിൽ പറയുന്നു. തമിഴ്നാട് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് തുടക്കത്തിൽ പാടാഞ്ഞതാണ് വിവാദമായത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരം, തുടർന്നു ദേശീയ ഗാനം, മൂന്നാമതായി തമിഴ് തായ് വാഴ്ത്തുമാണ് ആലപിച്ചത്. ഇതാണ് വിവാദമായത്. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചെന്നു ആരോപിച്ച് ഡിഎംകെ അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐയും വിമർശിച്ച് രംഗത്തെത്തി. സഖ്യകക്ഷികളായ സിപിഐയും വിസികെയും (VCK) ഈ നടപടിയെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് പാർട്ടിയുടെ വിശദീകരണം.
കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് അറിയിച്ചതിനാലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് ടിവികെ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ ഈ രീതി പിന്തുടരില്ലെന്നും തമിഴ് തായ് വാഴ്ത്തിന് തന്നെയാകും പ്രഥമ പരിഗണനയെന്നും പാർട്ടി അറിയിച്ചു.
തമിഴ് വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കമാണിതെന്ന് ആരോപിച്ച് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവനും സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യനും രംഗത്തെത്തിയിരുന്നു. തമിഴ് ഗീതം ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ ആലപിക്കണമെന്നും ഇതിന് അർഹമായ പ്രാധാന്യം നൽകണമെന്നും പിഎംകെ സ്ഥാപകൻ ഡോ. എസ് രാമദോസും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
