ഭോപാല്‍: സംസ്ഥാനത്ത് ഏകവ്യക്തിനിയമം (യുസിസി) നടപ്പാക്കുന്നതിനുള്ള ചരിത്രപരമായ ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ബഹുഭാര്യത്വം, മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയ ആചാരങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിനൊപ്പം, ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് കര്‍ശനമായ റജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ നിയമനിര്‍മാണം. മണ്‍സൂണ്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്.
പുതിയ വ്യവസ്ഥകള്‍ പ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന പങ്കാളികള്‍ ഒരു മാസത്തിനകം പ്രാദേശിക റജിസ്ട്രാര്‍ക്ക് മുന്‍പാകെ ബന്ധം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ലംഘിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ പങ്കാളികള്‍ക്ക് മൂന്ന് മാസം വരെ തടവുശിക്ഷയോ പിഴയോ നേരിടേണ്ടി വരും. ലിവ്-ഇന്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായ എല്ലാ പദവികളും കുടുംബ സ്വത്തില്‍ തുല്യ അവകാശവും പുതിയ നിയമം ഉറപ്പ് നല്‍കുന്നുണ്ട്.
പങ്കാളി ഉപേക്ഷിച്ചുപോകുന്ന സാഹചര്യം ഉണ്ടായാല്‍ സ്ത്രീക്ക് ജീവനാംശത്തിനായി നിയമപരമായി കോടതിയെ സമീപിക്കാനും അവകാശമുണ്ടായിരിക്കും. എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഏകഭാര്യത്വം നിര്‍ബന്ധമാക്കുകയും വിവാഹം, വിവാഹമോചനം എന്നിവയുടെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതാണ് ബില്ലിലെ മറ്റ് പ്രധാന കാര്യങ്ങള്‍. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലെ മാതൃകകള്‍ പഠിച്ച ശേഷമാണ് റിട്ട. ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷയായ സമിതി മധ്യപ്രദേശിനായുള്ള കരട് തയ്യാറാക്കിയത്. എന്നാല്‍, ഭരണഘടനാപരമായ പ്രത്യേക സംരക്ഷണം നല്‍കിയിട്ടുള്ള സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
