ദില്ലി: സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ദില്ലിയിലെ മെട്രോ സ്റ്റേഷനുകൾ ഉച്ചയ്ക്കുമുമ്പ് തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതുമൂലം അഭിഭാഷകരും കോടതിയിലെ ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ബുദ്ധിമുട്ട് നേരിടുന്നതായി സുപ്രീംകോടതി ബാർ അസോസിയേഷൻ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം ശക്തമായതോടെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദില്ലിയിലെ 16 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിട്ടത്. സമരവേദിയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന് പരിഹാരം കാണാൻ കേന്ദ്രം വീണ്ടും ചർച്ചാ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇന്നലത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുകയും നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുകയാണ്.
മെട്രോ സ്റ്റേഷനുകൾ അടച്ചതിനെ തുടർന്ന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി. കാനിംഗ് റോഡ് കേരള സ്കൂളിലെ പത്ത് മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനുള്ളിൽ കുടുങ്ങി. വിവരമറിഞ്ഞ് സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വിദ്യാർഥികളെ പുറത്തിറക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
ഒന്നര മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും മറ്റൊരു ഗേറ്റ് വഴി പൊലീസ് പുറത്തേക്ക് വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
