ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദയാറ ബുഗ്യാൽ ട്രക്കിംഗ് യാത്രയ്ക്കിടെ കാണാതായ എംബിഎ വിദ്യാർത്ഥിനിക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു. നൈനിറ്റാൾ സ്വദേശിനിയായ 24-കാരി ബബിത പാണ്ഡെയെയാണ് മേയ് 28 മുതൽ കാണാതായത്. യുവതിയെ കണ്ടെത്തുന്നതിനായി സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിലാണ് നടക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബബിതയ്‌ക്കൊപ്പം ട്രക്കിംഗിന് പോയിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗർ സ്വദേശി ഹർമൻപാൽ സിംഗ്, ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശി ഹർമൻപ്രീത് സിംഗ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മേയ് 25-ന് ഡെറാഡൂണിൽ നിന്ന് യാത്ര ആരംഭിച്ച സംഘം ആദ്യം ഹർസിൻ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. തുടർന്ന് മേയ് 28-ന് റെയ്‌ത്താലിൽ എത്തിയ ഇവർ അവിടെ നിന്ന് ദയാറ ബുഗ്യാലിലേക്ക് ട്രക്കിംഗ് ആരംഭിച്ചു. റെയ്‌ത്താലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ബബിതയുടെ അവസാനമായി ലഭ്യമായ ദൃശ്യങ്ങൾ.
ട്രക്കിംഗ് യാത്രയ്ക്കിടെ സംഘം ഗോയ് ബേസ് ക്യാമ്പിൽ രാത്രി തങ്ങിയിരുന്നു. എന്നാൽ അർദ്ധരാത്രിയോടെ ബബിതയെ കാണാതായെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
ഡോഗ് സ്ക്വാഡും ഡ്രോൺ സംവിധാനങ്ങളും ഉപയോഗിച്ച് വിവിധ സേനകൾ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ യുവതിയെ കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളിലെ തടാകങ്ങളിലും ജലാശയങ്ങളിലുമായി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും നിർണായക സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
