ന്യൂഡൽഹി: പുരുഷനുമായി രാത്രി വൈകി ഫോണിൽ സംസാരിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു സ്ത്രീയുടെ സ്വഭാവം ചോദ്യം ചെയ്യാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ ആർക്കും അവകാശമില്ലെന്ന് ഡൽഹി കോടതി. പുരുഷന്മാരുമായി സ്ത്രീകൾ സംസാരിക്കുന്നത് നിഷിദ്ധമായി കാണുന്ന ഒരു പ്രാകൃത സമൂഹമായി ഇന്ത്യൻ സമൂഹത്തിന് ഇനി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ഒരു കേസിൽ, ഭാര്യയുടെ ഫോൺ കോൾ വിവരങ്ങൾ തെളിവായി സംരക്ഷിക്കണമെന്ന ഭർത്താവിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. രാത്രിയിൽ ഒരു പുരുഷനെ ഫോണിൽ വിളിച്ചു എന്നതുകൊണ്ട് മാത്രം ആ സ്ത്രീയുടെ സ്വഭാവശുദ്ധിയെ സംശയിക്കാനാകില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ഷോനാലി ഗുപ്ത പറഞ്ഞു.
സംസാരിച്ച പുരുഷനുമായി സ്ത്രീക്ക് നിയമവിരുദ്ധമോ അവിഹിതമോ ആയ ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകളില്ലാത്ത പക്ഷം അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യാൻ ഭർത്താവിന് അവകാശമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
തന്റെ ഭാര്യ രാത്രി വൈകിയും പല പുരുഷന്മാരുമായും ഫോണിൽ സംസാരിക്കുന്നുണ്ടെന്നും ഇതിന് തെളിവായി കോൾ വിവരങ്ങൾ ശേഖരിക്കണമെന്നുമാണ് ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടത്. സമയം വൈകിയാൽ ടെലികോം സേവനദാതാക്കൾ ഈ കോൾ വിവരങ്ങൾ മായ്ച്ചുകളഞ്ഞേക്കുമെന്നും അതിനാൽ ഇവ അടിയന്തരമായി സംരക്ഷിക്കാൻ ഉത്തരവിടണമെന്നുമായിരുന്നു ഹർജിയിലെ വാദം.
എന്നാൽ, ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം പരിപൂർണ്ണമല്ലെങ്കിൽ കൂടി, മറ്റൊരാളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ വ്യക്തവും യുക്തവുമായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. യാതൊരു തെളിവുകളുമില്ലാതെ കേവലമായ സംശയങ്ങളുടെ പേരിൽ പങ്കാളിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭർത്താവിന്റെ ഹർജി കോടതി തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
