ഒമാനിലെ തുറമുഖത്ത് ഇന്ത്യന്‍ നാവികന്‍ മരിച്ചു; ഫ്രീസറില്ല, മൃതദേഹം ജീര്‍ണിക്കാതിരിക്കാന്‍ തണുത്ത വെള്ളക്കുപ്പികള്‍ അടുക്കിവെച്ച് സഹപ്രവര്‍ത്തകര്‍

JUNE 14, 2026, 6:00 AM

ന്യൂഡല്‍ഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിച്ചു. എംടി സെലസ്റ്റിയല്‍ എന്ന കപ്പലിലെ സെക്കന്‍ഡ് ഓഫീസറും തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിര്‍തനാഥന്‍ (35) ആണ് മരിച്ചത്. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി മരണം സ്ഥിരീകരിക്കുകയും ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.

ജൂണ്‍ 11 നായിരുന്നു നിശാന്തിന്റെ മരണം. എന്നാല്‍ മരണമടഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സൂക്ഷിക്കാന്‍ കപ്പലില്‍ ഫ്രീസര്‍ സംവിധാനമില്ലാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മൃതദേഹം ജീര്‍ണിച്ചുപോകാതിരിക്കാന്‍ തണുത്ത വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ അതിനുമുകളില്‍ അടുക്കിവെച്ചാണ് സഹപ്രവര്‍ത്തകര്‍ നിലവില്‍ സൂക്ഷിക്കുന്നത്. ഈ ദയനീയ സാഹചര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.

ഗുരുതര വീഴ്ചയെന്ന് ആക്ഷേപം


നാവികന് സമയത്ത് ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ആരോപിച്ചു. ജൂണ്‍ 8 മുതല്‍ തുടര്‍ച്ചയായി ഛര്‍ദ്ദിച്ച നിശാന്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കപ്പല്‍ അധികൃതര്‍ക്കും കമ്പനിക്കും നിരന്തരം അടിയന്തര സഹായ അഭ്യര്‍ത്ഥനകള്‍ അയച്ചിരുന്നതായി കപ്പലിലെ ക്യാപ്റ്റന്‍ രാജേന്ദ്ര യാദവും മറ്റ് 15 ജീവനക്കാരും ഒപ്പിട്ട കത്തില്‍ പറയുന്നു. എന്നാല്‍ കപ്പല്‍ കമ്പനിയായ റൊമാന ഷിപ്പ് മാനേജ്‌മെന്റ് സമയത്ത് പ്രതികരിച്ചില്ലെന്നും പിന്നീട് അബോധാവസ്ഥയിലായ നിശാന്ത് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നുമാണ് ജീവനക്കാരുടെ ആരോപണം.

മേഖലയിലെ യുദ്ധ സമാനമായ സാഹചര്യങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും കാരണം ദുഖ്മ് തുറമുഖത്ത് വൈഫൈ, ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടതും അടിയന്തര ചികിത്സ വൈകാന്‍ കാരണമായതായി പറയപ്പെടുന്നു. എന്നാല്‍, കപ്പലിനോട് ഷിനാസ് തുറമുഖത്തേക്ക് നീങ്ങാന്‍ മൂന്ന് ദിവസം മുമ്പ് നിര്‍ദ്ദേശിച്ചിരുന്നതായും ജീവനക്കാര്‍ അത് അനുസരിച്ചില്ലെന്നുമാണ് കപ്പല്‍ കമ്പനിയുടെ വാദം.

യുഎസ് ഉപരോധവും പരിശോധനയും

ഹോര്‍മുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് എംടി സെലസ്റ്റിയല്‍ എന്ന കപ്പല്‍ നേരത്തെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമായിരുന്നു. മെയ് 20 ന് യുഎസ് മറീന്‍സ് കപ്പല്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.

ദുഖ്മ് തുറമുഖത്തുള്ള കപ്പലില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ പൗരന്‍ നിശാന്ത് ഉയിര്‍തനാഥന്റെ കുടുംബാംഗങ്ങളുമായും കപ്പല്‍ ജീവനക്കാരുമായും മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് എംബസി വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ കടലിടുക്കുകളില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി നാവിക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam