ന്യൂഡല്‍ഹി: ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ (എന്‍എഎല്‍എസ്എആര്‍) 2026 ബാച്ച് ബിരുദധാരികള്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര നല്‍കിയ മുന്‍ ഉത്തരവാണ് ബിസിഐ യോഗം ചേര്‍ന്ന് റദ്ദാക്കിയത്. വിലക്കിനെതിരെ കനത്ത പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബാര്‍ കൗണ്‍സില്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയത്.
സെപ്റ്റംബറില്‍ നടക്കുന്ന സര്‍വ്വകലാശാലാ ബിരുദദാന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രചാരണം നടത്തിയിരുന്നു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ഈ നീക്കം. ഇതില്‍ അമര്‍ഷം രേഖപ്പെടുത്തിയ ബിസിഐ ചെയര്‍മാന്‍, ഓഗസ്റ്റ് 13 നാണ് വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് തടഞ്ഞുകൊണ്ട് എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും ഉത്തരവ് നല്‍കിയത്.
എന്നാല്‍ പ്രതിഷേധത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് ബിസിഐ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രതിഷേധ പ്രചാരണങ്ങളില്‍ പങ്കാളികളാകാന്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ബിസിഐ കൗണ്‍സില്‍ നിരീക്ഷിച്ചു. വൈസ് ചാന്‍സലര്‍ സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 19 ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ബാര്‍ കൗണ്‍സില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
അതേസമയം പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളെക്കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിസിഐ സര്‍വകലാശാലാ വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ പ്രചാരണം ആരംഭിച്ചവര്‍, അത് ഏകോപിപ്പിച്ചവര്‍, പിന്തുണ തേടിയവര്‍ എന്നിവരെ കണ്ടെത്താനും വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനങ്ങളുടെയും ഹര്‍ജികളുടെയും പകര്‍പ്പുകളും ഒപ്പിട്ടവരുടെ പൂര്‍ണ്ണ വിവരങ്ങളും മൂന്ന് ദിവസത്തിനകം ഹാജരാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
