കൊല്‍ക്കത്ത: നീല്‍രതന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നഴ്സായ രൂപാലി ബര്‍മനെയാണ് (30) ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്ന ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണത്തിനായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചു.
ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തട്ടിവിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എന്‍.ആര്‍.എസ് ആശുപത്രിയിലെത്തിയ പോലീസ് സംഘം ശുചിമുറിയുടെ പൂട്ടിയിട്ട വാതില്‍ തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തുകയും, ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് പരിശോധിച്ച് വരികയുമാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുന്ന മൃതദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സമിതിയോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പോലീസ് അന്വേഷണവും ഒപ്പം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
