പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആര്‍ജെഡി വിട്ട് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ താന്‍ കുടുംബവുമായുളള ബന്ധവും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ലാലു പ്രസാദ് യാദവ് കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിണി.
തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ പിതാവിന് വൃക്ക നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചുവെന്നാണ് രോഹിണി പറയുന്നത്. 2022-ലാണ് രോഹിണി ലാലുവിന് വൃക്ക നല്‍കിയത്. എക്‌സ് പോസ്റ്റിലൂടെയാണ് രോഹിണി കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.
'ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും ഞാന്‍ വാങ്ങിയെടുത്തുവെന്ന് പറഞ്ഞു. പണം വാങ്ങിയശേഷം വൃത്തികെട്ട വൃക്കയാണ് അദ്ദേഹത്തിന് നല്‍കിയതെന്നാണ് പറഞ്ഞത്. വിവാഹിതരായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്, നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍ ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം സഹോദരനോടോ ആ വീട്ടിലെ മകനോടോ അല്ലെങ്കില്‍ അയാളുടെ ഹരിയാനക്കാരനായ സുഹൃത്തിനോടോ വൃക്ക ദാനം ചെയ്യാനുളള കാര്യങ്ങള്‍ നോക്കാന്‍ പറയണം. എല്ലാ സഹോദരിമാരും പെണ്‍മക്കളും അവരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കണം. സ്വന്തം മക്കളെയും ജോലിയും ഭര്‍തൃമാതാപിതാക്കളെയും നോക്കണം. കിഡ്‌നി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചും മൂന്ന് മക്കളെക്കുറിച്ചും ചിന്തിക്കാതെ വലിയ കുറ്റകൃത്യമാണ് ചെയ്തത്. കിഡ്‌നി ദാനം ചെയ്യുമ്പോള്‍ എന്റെ ഭര്‍ത്താവിനോടോ അദ്ദേഹത്തിന്റെ മാതാപിതാക്കളോടോ ഞാന്‍ അനുവാദം ചോദിച്ചില്ല. എന്റെ ദൈവത്തെ, എന്റെ പിതാവിനെ രക്ഷിക്കാന്‍ ഞാനത് ചെയ്തു. എന്നാല്‍ ഇന്ന് അതിനെ അവര്‍ വൃത്തികെട്ടത് എന്ന് വിളിക്കുന്നു. നിങ്ങളാരും എന്നെപ്പോലെ ഈ തെറ്റ് ചെയ്യരുത്. രോഹിണിയെപ്പോലെ ആരും ഒരു മകളാകരുത്': എന്നാണ് രോഹിണി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
